കളക്ടറേറ്റിൽ സിവിൽ ഡിഫൻസ് മോക്ഡ്രിൽ സംഘടിപ്പിച്ചു

post

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ സിവിൽ ഡിഫൻസ് മോക്ഡ്രിൽ സംഘടിപ്പിച്ചു. മൂന്ന് ഘട്ടങ്ങളിലായിരുന്നു മോക്ഡ്രിൽ. വ്യോമാക്രമണം, തീപിടുത്തം, കെട്ടിടം തകരൽ എന്നീ അപകടസാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതൽ സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് ബോധവൽക്കരണം നൽകുകയായിരുന്നു ലക്ഷ്യം.

വ്യോമാക്രമണ ഭീഷണി മുൻനിർത്തി വൈകിട്ട് നാലിന് അപായ സൂചന നൽകുന്ന ആദ്യ സൈറൺ തുടർച്ചയായി മൂന്ന് തവണ മുഴങ്ങി. മൈക്കിലൂടെ നിർദേശം ലഭിച്ചതോടെ കളക്ടറേറ്റ് ജീവനക്കാർ ഓഫീസിനുള്ളിൽ വാതിലുകളും ജനലുകളും അടച്ച് വെളിച്ചം പൂർണമായും കെടുത്തി സുരക്ഷിത ഇടങ്ങളിലേക്ക് മാറി. വ്യോമാക്രമണം ഉണ്ടാകുമ്പോൾ ശത്രുവിനെ വഴിതെറ്റിക്കാനായി കെട്ടിടങ്ങൾ പൂർണമായി മറച്ച് സംരക്ഷിക്കുന്ന 'കാമൊഫ്‌ളോജും' അവതരിപ്പിച്ചു.


തീപിടുത്തതിൽ നിന്ന് എങ്ങനെ രക്ഷ നേടാം എന്നതായിരുന്നു രണ്ടാംഘട്ടം. 4.30 ന് മുന്നറിയിപ്പ് സൈറൺ മുഴങ്ങി. എല്ലാ ഓഫീസുകളിലെയും ജീവനക്കാർ താൽകാലികമായി ഒരുക്കിയ സുരക്ഷിത ഇടത്തേക്ക് മാറി. കെട്ടിടം തകരുമ്പോൾ ഉള്ളിൽ അകപ്പെട്ടവരെ രക്ഷിക്കുന്നതും അവതരിപ്പിച്ചു. അഗ്നിസുരക്ഷ സേനയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. അപകടത്തിൽപ്പെട്ടവരെ താൽക്കാലിക ആശുപത്രിയിലേക്ക് സുരക്ഷിതമായി മാറ്റുന്നതും ചിത്രീകരിച്ചു. റവന്യു, പൊലീസ്, ആരോഗ്യം, തദ്ദേശസ്വയം ഭരണം, വൈദ്യതി, ഭക്ഷ്യസുരക്ഷാ വകുപ്പുകൾ മോക്ഡ്രില്ലുമായി സഹകരിച്ചു. ജില്ലാ കലക്ടർ എസ് പ്രേംകൃഷ്ണൻ, എഡിഎം ബി ജ്യോതി, ഡെപ്യൂട്ടി കലക്ടർമാരായ ആർ രാജലക്ഷ്മി, ബീനാ എസ് ഹനീഫ്, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


കളക്ടറേറ്റ് കൂടാതെ ജില്ലയിൽ തിരുവല്ല റവന്യു ടവർ, കെഎസ്ജി എച്ച്എസ്എസ് കടപ്ര, ഗവൺമെന്റ് എച്ച്എസ് കീക്കൊഴൂർ റാന്നി, ഗവൺമെന്റ് ഹൈസ്‌കൂൾ കോഴഞ്ചേരി, കമ്മ്യൂണിറ്റി സ്റ്റഡി സെന്റർ കൊടുമുടി എന്നിവിടങ്ങളിലാണ് മോക്ഡ്രിൽ നടന്നത്. ശത്രു ആക്രമണ സമയത്ത് സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും തയാറാക്കുക, പരിശീലനവും സംരക്ഷണവും നൽകുക, നാശനഷ്ടം പരമാവധി കുറയ്ക്കുക, സായുധ സേനകളുടെ പ്രവർത്തനത്തെ സഹായിക്കുക എന്നിവയാണ് സിവിൽ ഡിഫൻസിലൂടെ ലക്ഷ്യമിട്ടത്.