ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിപിഇ കിറ്റ് കൈമാറി ജനീഷ് കുമാര്‍ എംഎല്‍എ

post

പത്തനംതിട്ട : ലോകാരോഗ്യ ദിനത്തില്‍ കോന്നി നിയോജക മണ്ഡലത്തിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സംരക്ഷണ കവചം കൈമാറി കോന്നി എംഎല്‍എ കെ.യു. ജനീഷ് കുമാര്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഡോക്ടര്‍മാര്‍ക്കും, നഴ്‌സുമാര്‍ക്കും, കോവിഡ് രോഗ സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലുള്ള ആളുകളെ സന്ദര്‍ശിക്കുന്ന ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍ക്കും ധരിക്കുന്നതിനുള്ള പേഴ്‌സണല്‍ പ്രൊട്ടക്ടീവ് എക്യുപ്‌മെന്റ് (പിപിഇ)  കോന്നി താലൂക്ക് ആശുപത്രിക്ക് കൈമാറി  ലോകാരോഗ്യ ദിനത്തില്‍ ആരോഗ്യ വകുപ്പ് ജീവനക്കാരോട് എംഎല്‍എ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

    പിപിഇ കിറ്റുകള്‍ ആവശ്യത്തിന് ലഭ്യമല്ലാത്തതിനാല്‍  ആശുപത്രികളില്‍ കോവിഡ്  ചികിത്സയുമായി ബന്ധപ്പെട്ട് മാസ്‌ക് മാത്രം ധരിച്ച് പലപ്പോഴും ജോലി ചെയ്യേണ്ട സാഹചര്യമുണ്ട്. മുംബയില്‍ സ്വകാര്യ ആശുപത്രിയില്‍ മതിയായ സുരക്ഷാ സംവിധാനം ഇല്ലാത്തതിനാല്‍ 40 ല്‍ അധികം മലയാളി നഴ്‌സുമാര്‍ക്ക് കോവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഐസൊലേഷന്‍ വാര്‍ഡില്‍ മാത്രമാണ് പൂര്‍ണമായും പിപിഇ ധരിച്ച് ജീവനക്കാര്‍ നില്‍ക്കുന്നത്. ആരോഗ്യമേഖലയില്‍ ജീവനക്കാരുടെ ആരോഗ്യ സംരക്ഷണം വളരെ പ്രധാന പ്രശ്‌നമാണ്. ഈ സാഹചര്യത്തിലാണ് ജീവനക്കാര്‍ക്ക് എംഎല്‍എ സുരക്ഷാ കവചം കൈമാറിയത്.

      പിപിഇ കിറ്റുകള്‍ക്ക് വലിയ ദൗര്‍ലഭ്യമാണ് അനുഭവപ്പെടുന്നത്. കേരളത്തിനു പുറത്തുള്ള കമ്പനികളില്‍  നിന്ന് പിപിഇയുടെ വിവിധ ഉത്പന്നങ്ങള്‍ വാങ്ങി ആരോഗ്യമേഖലയിലെ വിദഗ്ധരെ ഉപയോഗിച്ചാണ് കോന്നി മണ്ഡലത്തിലേക്ക് ആവശ്യമായ കിറ്റുകള്‍ തയാറാക്കിയത്. ഒന്നില്‍ കൂടുതല്‍ തവണ ഉപയോഗിക്കാവുന്ന മുഖാവരണം, ശരീരത്തെ വൈറസില്‍ നിന്നു സംരക്ഷിക്കുന്ന ഗൗണ്‍, കയ്യുറ, ഷൂ കവര്‍, കണ്ണിനെ സംരക്ഷിക്കുന്ന ഗോഗിള്‍സ് തുടങ്ങിയവയാണ് പിപിഇ കിറ്റില്‍ ഉള്‍പ്പെടുന്നത്. കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി കോന്നി നിയോജക മണ്ഡലത്തിലെ മുഴുവന്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കും ആവശ്യമായ സുരക്ഷാ സംവിധാനം ഉറപ്പാക്കുമെന്ന് എംഎല്‍എ പറഞ്ഞു.

       കോന്നി താലൂക്ക് ആശുപത്രിയില്‍ വച്ച് എം.എല്‍.എയില്‍ നിന്നും ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷന്‍ കിറ്റുകള്‍ ഏറ്റുവാങ്ങി. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ, ആര്‍എംഒ ഡോ. അരുണ്‍ ജയപ്രകാശ്, ഹെഡ് നഴ്‌സ് എസ്.ശ്രീലത, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.