ജനങ്ങളുടെ അത്യാവശ്യകാര്യങ്ങള്‍ക്ക് പോലീസ് കൈയ്യെത്തും ദൂരത്ത്

post

പത്തനംതിട്ട : ജനങ്ങളുടെ അത്യാവശ്യകാര്യങ്ങള്‍ക്ക് ജില്ലയിലെ പോലീസ് കൈയ്യെത്തും ദൂരത്തുണ്ടെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സേവനങ്ങള്‍ എത്തിച്ചുവരുന്നു. ഓമല്ലൂര്‍ പള്ളം കോളനിയില്‍ 35 കുടുംബങ്ങള്‍ക്ക് പലവ്യഞ്ജനകിറ്റുകള്‍ വിതരണം ചെയ്തു. ജനമൈത്രി പോലീസ് ജില്ലാ നോഡല്‍ ഓഫീസറും പത്തനംതിട്ട സി-ബ്രാഞ്ച് ഡിവൈഎസ്പിയുമായ ആര്‍ സുധാകരന്‍പിള്ള ഉദ്്ഘാടനം ചെയ്തു. 

കൂടല്‍ നെടുമണ്‍കാവ് താവളത്തില്‍ ഭാഗത്ത് വീട്ടില്‍ ഒറ്റയ്ക്ക് കഴിഞ്ഞുവന്ന തൊണ്ണുറുകാരിയെ അടൂര്‍ മഹാത്മയിലേക്കുമാറ്റി. കൂടല്‍ ജനമൈത്രി പോലീസ് സ്റ്റേഷന്‍ എസ്.ഐ സേതുനാഥിന്റെ നേതൃത്വത്തിലാണ് വയോധികയ്ക്കു സുരക്ഷ ഒരുക്കിയത്. റാന്നി ജനമൈത്രി പോലീസിന്റെ  ആഭിമുഖ്യത്തില്‍ ആദിവാസി കോളനികളില്‍ ഭക്ഷ്യകിറ്റുകളും മറ്റും വിതരണം ചെയ്തു. റാന്നി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്. ക്നാനായ ബിഷപ്പ് കുരിയാക്കോസ് മാര്‍ ഇവാനിയോസ് തുടങ്ങിയ പ്രമുഖ വ്യക്തികളില്‍ നിന്നും സ്വരൂപിച്ചതുള്‍പ്പടെയുള്ള ഭക്ഷ്യവിഭവങ്ങളടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്.  സ്റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍, മുതിര്‍ന്ന പൗരന്‍മാര്‍, അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് എല്ലാ അത്യാവശ്യസേവനങ്ങളും ലഭ്യമാക്കിവരുന്നു.

അവശ്യമരുന്നുകള്‍ തുടങ്ങിയവ എത്തിക്കുന്നതിനുള്ള സേവനപ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയിലെ പോലീസ് സജീവമായി നിലകൊള്ളുന്നതായും അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുന്നതില്‍ നിന്നും ജനങ്ങള്‍ പിന്‍മാറണമെന്നും വിലക്കുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ജില്ലാ പോലീസ് മേധാവി ആവര്‍ത്തിച്ചു.