മാലിന്യ സംസ്‌കരണത്തിന് വ്യത്യസ്ത മാതൃകയുമായി പറക്കോട് ;മൊബൈൽ സെപ്റ്റേജ് സംസ്‌കരണ യൂണിറ്റ് ഉദ്ഘാടനം 26ന്

post

സെപ്റ്റേജ് മാലിന്യ സംസ്‌കരണത്തിൽ വ്യത്യസ്ത മാതൃകയുമായി പറക്കോട് ബ്ലോക്ക് പഞ്ചായത്ത്. ജില്ലയിലെ ആദ്യ മൊബൈൽ സെപ്റ്റേജ് സംസ്‌കരണ യൂണിറ്റിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മാർച്ച് 26ന് നിർവഹിക്കും. 2024- 25 ലെ വാർഷിക പദ്ധതിയിൽ ഉൾപെടുത്തി 44.71 ലക്ഷം രൂപ യൂണിറ്റിനായി ചെലവഴിച്ചു. ബ്ലോക്കിലെ ഏഴംകുളം, ഏറത്ത്, ഏനാദിമംഗലം, കലഞ്ഞൂർ, കടമ്പനാട്, കൊടുമൺ, പള്ളിക്കൽ പഞ്ചായത്തുകളിൽ ഉൾപ്പെടുന്നവർക്കാണ് പ്രാഥമിക പരിഗണന. വീടുകളിൽ നിന്ന് 4000 രൂപ യൂസർ ഫീ ഈടാക്കും. ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് യൂണിറ്റിന്റെ സേവനം ലഭ്യമാക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. ദൂരമനുസരിച്ച് അധിക യൂസർ ഫീ ഈടാക്കുമെന്ന് ബിഡിഒ രജീഷ് ആർ നാഥ് പറഞ്ഞു.

ഗവേഷണ സ്ഥാപനമായ 'വാഷ്' ഇൻസ്റ്റിറ്റ്യൂട്ട് സാങ്കേതികവിദ്യ വികസിപ്പിച്ചു. ഭൗമ എൻവിറോടെക് പ്രൈവറ്റ് ലിമിറ്റഡിനാണ് നിർമാണവും തുടർ പരിപാലനവും. സഞ്ചാരം, ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രവർത്തനം അറിയുന്നതിനായി വാഹനത്തിൽ സിസിടിവി കാമറയുണ്ട്.


മണിക്കൂറിൽ 6,000 ലിറ്റർ പ്രവർത്തന ശേഷിയുള്ള ആധുനിക യന്ത്രങ്ങൾ ഉൾപ്പെടുന്ന പ്ലാന്റിൽ ഖര, ദ്രവ മാലിന്യങ്ങൾ വേർതിരിക്കാം. സെപ്റ്റിക് ടാങ്ക് മാലിന്യത്തിന്റെ അളവ്, ബാക്ക് വാഷിനു എടുക്കുന്ന സമയം, പൈപ്പ് ബന്ധിപ്പിക്കൽ തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ച് സംസ്‌കരണ സമയം വ്യത്യാസപ്പെടാം. സംസ്‌കരണ ശേഷം ചെറിയ അലവിലുള്ള ഖര മാലിന്യം കമ്പോസ്റ്റ് ആക്കി മാറ്റും. സംസ്‌കരണത്തിലൂടെ അവസാനം ലഭിക്കുന്ന ജലം കാർഷിക ആവശ്യത്തിനായി ഉപയോഗിക്കാം. മണൽ ഫിൽറ്റർ, ചാർക്കോൾ ഫിൽറ്റർ, മൈക്രോ ഫിൽറ്ററുകൾ, അൾട്രാ-ഫിൽറ്റർ, ക്ലോറിനേഷൻ എന്നിങ്ങനെ ഒന്നിലധികം ഘട്ടങ്ങളിലൂടെ മലിനജലം ശുചിയാകും.

മലിനജല സംസ്‌കരണത്തിന് സ്ഥിരസംവിധാനം നിർമിക്കുന്നതിനേക്കാൾ ചെലവ് കുറഞ്ഞ ബദലാണിതെന്ന് ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ നിഫി എസ് ഹക്ക് പറഞ്ഞു.

സംസ്‌കരണ പ്രക്രിയയിലൂടെ ജലാശയങ്ങളിലെയും ഭൂഗർഭജല മലിനീകരണത്തിന്റെയും സാധ്യത കുറയ്ക്കാനാകും. ഖര-ദ്രാവക വേർതിരിക്കൽ, ജലാംശം നീക്കി വളമാക്കൽ, വാട്ടർ ട്രീറ്റ്മെന്റ് , മെംബ്രൈൻ ഫിൽറ്ററേഷൻ എന്നീ പ്രവർത്തനങ്ങളാണ് യൂണിറ്റിൽ നടക്കുന്നത്. വിദഗ്ദ പരിശീലനം ലഭിച്ചവരാണ് യൂണിറ്റ് കൈകാര്യം ചെയ്യുന്നത്. ശാസ്ത്രീയമായി നിർമിച്ച സെപ്റ്റിക് (കോൺക്രീറ്റ്/പ്ലാസ്റ്റിക് ) ടാങ്കിലെ മാലിന്യം മാത്രമാണ് സംസ്‌കരിക്കുക. പ്ലാസ്റ്റിക്, അടുക്കള, വ്യാവസായിക, ഖരമാലിന്യങ്ങൾ എന്നിവ സംസ്‌ക്കരിക്കാനാകില്ല. പൊതുജനങ്ങൾക്ക് യൂണിറ്റ് ബുക്ക് ചെയ്യുന്നതിന് ടോൾ ഫ്രീ നമ്പർ നൽകും. സെപ്റ്റേജ് മാലിന്യ സംസ്‌കരണത്തിനുളള മികച്ച ഉപാധിയാണ് മൊബൈൽ യൂണിറ്റെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. പി മണിയമ്മ പറഞ്ഞു.