ആരോഗ്യം ആനന്ദം: ജില്ലയിൽ ഇതുവരെ 41923 പേർക്ക് കാൻസർ സ്ക്രീനിം​ഗിന് നടത്തി

post

കാൻസർ പ്രതിരോധ പരിപാടിയായ "ആരോഗ്യം ആനന്ദം" ക്യാമ്പയിനിൽ ജില്ലയിൽ ഇതുവരെ 41923 പേർക്ക് കാൻസർ സ്ക്രീനിം​ഗ് നടത്തി. ഇതിൽ 550 പേരെ സ്തനാർബുദ തുടർ പരിശോധനക്കും 564 പേരെ ഗർഭാശയ ക്യാൻസർ തുടർപരിശോധനക്കും റഫർ ചെയ്തിട്ടുണ്ട്.

ഫെബ്രുവരി നാലു മുതൽ മാർച്ച് 8 വരെ നടക്കുന്ന കാൻൻസർ പ്രതിരോധ ജനകീയ ക്യാമ്പയിനിൽ 30 വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകളെയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സ്ത്രീകളിലെ കാൻസർ , പ്രത്യേകിച്ച് സ്തനാർബുദം, ഗർഭാശയ ഗളാർബുദം എന്നിവ സംബന്ധിച്ച് സമൂഹത്തിൽ അവബോധം വർദ്ധിപ്പിക്കുക, വിവിധതരം കാൻസർ സംബന്ധമായ മിഥ്യാധാരണകൾ, ഭീതി, എന്നിവ അകറ്റുക, കാൻസർ ബാധിതരോട് സമൂഹത്തിനുള്ള സഹാനുഭൂതി വർധിപ്പിക്കുക ,സന്നദ്ധ പ്രവർത്തനം പ്രോത്സാഹിപ്പിക്കുക ,അർബുദത്തെ പരമാവധി നേരത്തെ കണ്ടെത്തി ചികിത്സ നൽകുക,അതുവഴി കാൻസർ മൂലമുള്ള മരണനിരക്ക് കുറയ്ക്കുക എന്നിവയാണ് ലക്‌ഷ്യം.

ജില്ലയിലെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിലൊരിക്കൽ (വ്യാഴാഴ്ച) സ്ക്രീനിങ്ങിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. ദാരിദ്രരേഖയ്ക്ക് താഴെയുള്ളവർക്ക് സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധന പൂർണമായും സൗജന്യമായിരിക്കും. എപിഎൽ വിഭാഗത്തിന് മിതമായ നിരക്കിൽ സർക്കാർ അല്ലെങ്കിൽ തിരഞ്ഞെടുത്ത സ്വകാര്യ (സ്മിത ഹോസ്പിറ്റൽ തൊടുപുഴ) ആശുപത്രികളിൽ പരിശോധന സൗകര്യം ലഭ്യമാണ്.

സ്തന പരിശോധനയ്ക്കായുള്ള മാമോഗ്രാം ടെസ്റ്റ്, ഗർഭാശയ അർബുദ പരിശോധനയ്ക്കായുള്ള പാപ്സ്മിയർ ടെസ്റ്റ് എന്നിവ ഇടുക്കി മെഡിക്കൽ കോളേജ്, തൊടുപുഴ സ്മിത ഹോസ്പിറ്റൽ , തൊടുപുഴ ഹോളി ഫാമിലി ഹോസ്പിറ്റൽ , അടിമാലി മോർണിംഗ് സ്റ്റാർ ഹോസ്പിറ്റൽ ,തൊടുപുഴ അൽ അസർ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ലഭ്യമാണ്. പരിശോധനയ്ക്ക് എത്തുന്നവർ ആധാർ കാർഡ് കയ്യിൽ കരുതണം.