കടപ്ര സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്‌ഘാടനം ചെയ്തു

post

കടപ്ര സ്മാര്‍ട്ട് വില്ലേജ് ഓഫീസ് വന്യു- ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍ ഉദ്‌ഘാടനം ചെയ്തു. 44 ലക്ഷം രൂപ ചെലവഴിച്ചാണ് വില്ലേജ് ഓഫീസ് നിര്‍മിച്ചത്. എല്ലാവര്‍ക്കും പട്ടയം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് അഞ്ച് ലക്ഷം പട്ടയം വിതരണം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.  ജില്ലയിലെ പട്ടയപ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം അവസാനഘട്ടത്തിലുമാണ്.പെരുമ്പെട്ടി വലിയകാവ് പൊന്തന്‍പുഴ,  അരയാലിമണ്ണ്,  അടിച്ചിപ്പുഴ പ്രദേശങ്ങളിലെ പട്ടയപ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കും. പ്രാദേശിക പട്ടയ പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ അവസരം ഒരുക്കി  പട്ടയഅസംബ്ലി മാര്‍ച്ച് മാസത്തില്‍ സംഘടിപ്പിക്കും. താലൂക്ക്-ജില്ലാതലത്തില്‍ പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങള്‍  പട്ടയഡാഷ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തി സംസ്ഥാനതലത്തില്‍ പരിഹാരം കാണും.കുറ്റൂര്‍ വില്ലേജ് ഓഫീസിനായി കണ്ടെത്തിയ സ്ഥലവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടുന്നതിന് സബ് കലക്ടറെ ചുമതലപ്പെടുത്തി. സ്ഥലം ഏറ്റെടുത്താല്‍ സ്മാര്‍ട്ട് വില്ലേജിനുള്ള തുക അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

അപ്പര്‍ കുട്ടനാട് മേഖലയില്‍ഉള്‍പ്പെടുന്ന തിരുവല്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കണക്കിലെടുത്ത്  പരിഗണന ലഭ്യമാക്കിയിട്ടുണ്ടെന്നു അധ്യക്ഷനായ അഡ്വ. മാത്യു ടി. തോമസ് എംഎല്‍ എ പറഞ്ഞു.

ചടങ്ങില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, സബ്കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ അനു, കടപ്ര, നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ നിഷാ അശോകന്‍, അലക്‌സ് ജോണ്‍ പുത്തുപ്പള്ളില്‍, ജില്ലാ പഞ്ചായത്ത് അംഗം മായ അനില്‍കുമാര്‍, എ ഡി എം. ബി ജ്യോതി,  നിര്‍മ്മിതികേന്ദ്രം റീജിയണല്‍ എഞ്ചിനീയര്‍ എ.കെ. ഗീതമ്മാള്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.