ഇലക്ഷൻ എക്സ്‌പെൻഡിച്ചർ മോണിറ്ററിങ് സംവിധാനം പ്രവർത്തനം ആരംഭിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികളുടെ വരവ് ചെലവ് നിരീക്ഷിക്കുന്നതിനും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പ് വരുത്തുന്നതിനുമായി ഇലക്ഷൻ എക്സ്‌പെൻഡിച്ചർ മോണിറ്ററിങ് സംവിധാനം പ്രവർത്തനം ആരംഭിച്ചതായി എറണാകുളം ജില്ലാ കളക്ടർ അറിയിച്ചു. തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണത്തിൻ്റെ ഭാഗമായുള്ള തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകർ, ഫ്ലയിങ് സ്ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീം, വീഡിയോ സർവൈലൻസ് ടീം എന്നിവയും പ്രവർത്തനം തുടങ്ങി.
തിരഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പിനായി പൊതുജനങ്ങൾ നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ഒരു ലക്ഷം രൂപയിൽ കൂടുതൽ പണം കൈവശം കൊണ്ടുനടക്കുന്നവർ മതിയായ രേഖകൾ കരുതേണ്ടതാണ്. സ്ഥാനാർത്ഥികളാകുന്നവർക്ക് പ്രത്യേക അക്കൗണ്ട് സൂക്ഷിക്കേണ്ടുന്നതിനാൽ, പുതിയ അക്കൗണ്ട് തുറക്കുന്നതിനായി എത്തുന്ന സ്ഥാനാർത്ഥികൾക്ക് അതിനുള്ള സൗകര്യം ബാങ്കുകളുടെ എല്ലാ ബ്രാഞ്ചുകളിലും ഏർപ്പെടുത്തണം.
പ്രചാരണത്തിനായി സാമഗ്രികൾ പ്രിന്റ് ചെയ്യുന്നതിന് ഏല്പിക്കുന്ന വ്യക്തികളുടെ ഫോട്ടോ പതിച്ച ഡിക്ലറേഷൻ ഫോം വാങ്ങേണ്ടതും അതിന്റെ ഒരു പകർപ്പ് ജില്ലാ ഇലക്ഷൻ ഓഫീസർ ആയ ജില്ലാ കളക്ടർക്ക് ലഭ്യമാക്കേണ്ടതുമാണ്. രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും മുദ്രണം ചെയ്യുന്ന തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളിൽ പ്രിന്റർ, പബ്ലിഷർ, കോപ്പികളുടെ എണ്ണം എന്നീ വിവരങ്ങൾ ഉൾക്കൊള്ളിക്കേണ്ടതുമാണ്.
പ്രചാരണ സാമഗ്രികൾ അച്ചടിക്കുന്ന പ്രിൻ്റിങ് പ്രസ്സുകൾ ആ വിവരവും, ഓഡിറ്റോറിയങ്ങളുടെയും കൺവെൻഷൻ സെൻ്ററുകളുടെയും ഉടമസ്ഥർ തിരഞ്ഞെടുപ്പ് ആവശ്യത്തിലേക്ക് തങ്ങളുടെ സ്ഥാപനം ബുക്ക് ചെയ്യുന്ന വിവരവും താമസം കൂടാതെ ജില്ലാ കളക്ടറെ അറിയിക്കണം.