അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യ വസ്തുക്കള്‍ എത്തിക്കും: മന്ത്രി കെ. രാജു

post

പത്തനംതിട്ട: കോവിഡ് 19ന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിച്ചുനല്‍കുമെന്നു ജില്ലയുടെ ചുമതലയുള്ള വനം മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. റേഷന്‍ സാധനങ്ങളും അവശ്യവസ്തുക്കളുടെ കിറ്റുകളും അതിഥി തൊഴിലാളികള്‍ക്കും നല്‍കുമെന്നു മന്ത്രി പറഞ്ഞു. 

പത്തനംതിട്ട കളക്ടറേറ്റില്‍ ജനപ്രതിനിധികളുമായി നടത്തിയ സൂം വീഡിയോ കോണ്‍ഫറന്‍സിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 

ജില്ലയിലെ മുഴുവന്‍ അതിഥി തൊഴിലാളികളുടെയും പൂര്‍ണമായ കണക്ക് അവര്‍ താമസിക്കുന്ന സ്ഥലത്തെത്തി വില്ലേജ് ഓഫീസര്‍മാര്‍, അസി. ലേബര്‍ ഓഫീസര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സഹായത്തോടെ തയ്യാറാക്കും. ആധാര്‍ കാര്‍ഡ് ഇല്ലെങ്കില്‍പോലും അതിഥി  തൊഴിലാളികള്‍ക്കും ഏപ്രില്‍ ഒന്നു മുതല്‍ കോവിഡ് 19 മായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യറേഷന്‍ നല്‍കും. നിലവില്‍ അതിഥി തൊഴിലാളികള്‍ക്ക് അവരുടെ കോണ്‍ട്രാക്ടറും സ്‌പോണ്‍സറും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിക്കുന്നതിനും നടപടി സ്വീകരിക്കും. ഇതിനായി അവര്‍ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചുനല്‍കും. ഇതോടെ അവര്‍ക്ക് തനതായ ഭക്ഷണം ഉണ്ടാക്കുവാന്‍ കഴിയും. 

താലൂക്ക്തലത്തില്‍ തുറന്നിരിക്കുന്ന അതിഥി തൊഴിലാളി ക്യാമ്പുകളില്‍ അവശ്യസാധനങ്ങള്‍ എത്തിക്കും. അതിഥി തൊഴിലാളികളുടെ നിലവിലെ അവസ്ഥ മനസിലാക്കുന്നതിനു ലേബര്‍ ഓഫീസര്‍മാരും പോലീസും ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവില്‍ വാടക ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കെട്ടിട ഉടമകള്‍ ആവശ്യപ്പെടരുത്. വീടുകളില്‍ നിന്ന് ഇറക്കിവിടുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍  ഉണ്ടായാല്‍ കര്‍ശന നടപടി എടുക്കും. കമ്മ്യൂണിറ്റി കിച്ചണ്‍ വഴി അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും ഭക്ഷണമെത്തിക്കുന്നു എന്ന് എല്ലാ ജനപ്രതിധികളും ഉറപ്പാക്കേണ്ടതുണ്ട്.

ആദിവാസി കോളനികളില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാന്‍ വനം വകുപ്പിന്റെ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എസ്.സി. , എസ്.ടി. വിഭാഗങ്ങള്‍ക്കും റേഷന്‍ സാധനങ്ങളും അവശ്യവസ്തുക്കളുടെ കിറ്റുകളും എത്തിക്കും. വനത്തില്‍ ടൂറിസം കേന്ദ്രങ്ങളിലെ താല്‍ക്കാലിക ജീവനക്കാര്‍ക്ക് ആവശ്യമായ സഹായം ചെയ്യും. 

മില്‍മ വഴി ശേഖരിക്കുന്ന പാല്‍ വില്‍പ്പന കുറവായതിനാല്‍ തമിഴ്നാട്ടിലെ ഫാക്ടറികളില്‍ എത്തിച്ച് പാല്‍പ്പൊടിയാക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്. നിലവില്‍ സംസ്ഥാനത്തെ മൂന്നു മേഖലകളില്‍ മില്‍മ പാല്‍ സംഭരിക്കുന്നുണ്ട്. കാലിത്തീറ്റ കൂടുതലായി എത്തിക്കുന്നതിനും നടപടി സ്വീകരിച്ചുണ്ടെന്ന് മന്ത്രി പറഞ്ഞു.

ജില്ലയില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണം കര്‍ശനമാക്കും 

ജില്ലയില്‍ കൂടുതല്‍ ആളുകള്‍ റോഡില്‍ ഇറങ്ങുന്നത് ശ്രദ്ധയിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലെ പ്രധാന റോഡുകളിലൂടെയുള്ള യാത്രകള്‍ക്ക് കൂടുതല്‍  നിയന്ത്രണങ്ങളുണ്ടാകും. അവശ്യസാധനങ്ങള്‍ കൊണ്ടുപോകുന്നതിനു തടസങ്ങളില്ല. എന്നാല്‍ വാഹനത്തിനുള്ള യാത്രാപാസ് ഉള്‍പ്പെടെ കരുതണം. പോലീസ്, തഹസില്‍ദാര്‍മാര്‍ എന്നിവരില്‍ നിന്ന് വാഹനത്തിന്റെ നമ്പര്‍ ഉള്‍പ്പെടെയുള്ള പാസ് ലഭിക്കും. ജില്ലാ അതിര്‍ത്തികളിലെ പോക്കറ്റ് റോഡുകള്‍ പൂര്‍ണമായും അടയ്ക്കും. ലോക്ക് ഡൗണ്‍ കാലയളവില്‍ ആളുകള്‍ പൂര്‍ണ്ണമായും വീടുകളില്‍ തന്നെ കഴിയണമെന്നും മന്ത്രി നിര്‍ദേശിച്ചു.  

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പത്തനംതിട്ട ജില്ലയില്‍ ഇതുവരെ അഭിനന്തനാര്‍ഹമായ പ്രവര്‍ത്തനങ്ങളാണു കാഴ്ചവച്ചിരിക്കുന്നത്. എന്നാല്‍ ഇനിയും ജാഗ്രത പുലര്‍ത്തേണ്ട ദിവസങ്ങളാണ്. അഞ്ചുപേര്‍ക്ക് അസുഖം മാറിയത് ആശ്വാസകരമാണ്. ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലെ പരിശോധന ഫലങ്ങളും നെഗറ്റീവാണ്. പുതിയ കേസുകള്‍ ഒന്നുമില്ലെങ്കിലും വിദേശത്ത് നിന്നുമെത്തിയ ആയിരക്കണക്കിന് ആളുകള്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. അതിനാല്‍ ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു. മൊബൈല്‍ ഫോണ്‍ റീ ചാര്‍ജിംഗിന് സൗകര്യമൊരുക്കുമെന്നും മന്ത്രി അറിയിച്ചു. 

സൂം വീഡിയോ കോണ്‍ഫറന്‍സില്‍ കളക്ടറേറ്റില്‍ മന്ത്രിക്കൊപ്പം വീണാ ജോര്‍ജ് എംഎല്‍എ, ജില്ലാ കളക്ടര്‍ പി ബി നൂഹ്, ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍, ഡിഎംഒ (ആരോഗ്യം) ഡോ. എ എല്‍ ഷീജ, വിവിധ ജില്ലാതല ഉദ്യോഗസ്ഥരും മറ്റു സ്ഥലങ്ങളില്‍ നിന്ന് ആന്റോ ആന്റണി എംപി, എംഎല്‍എമാരായ മാത്യു ടി തോമസ്, ചിറ്റയം ഗോപകുമാര്‍, കെ യു ജനീഷ്‌കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രഡിന്റ് അന്നപൂര്‍ണാദേവി, നഗരസഭ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.