ഉളനാട് മണല്‍ത്തറ അംഗനവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ്ജ് നിര്‍വ്വഹിച്ചു

post

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ അങ്കണവാടികളും 'സ്മാര്‍ട്ട് അങ്കണവാടി'കളാക്കി മാറ്റാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുളനട ഗ്രാമപഞ്ചായത്തിലെ ഉളനാട് മണല്‍ത്തറയിലുള്ള അംഗനവാടി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പന്തളം ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി, സംസ്ഥാന വനിതാ-ശിശു വികസന വകുപ്പിന്റെ വിഹിതവും ചേര്‍ത്ത് 31 ലക്ഷം രൂപ മുതല്‍ മുടക്കിയാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പന്തളം ബ്ലോക്ക് പഞ്ചായത്തിലെ ആദ്യത്തെ ശീതീകരിച്ച അംഗനവാടിയാണിത്.

അനൗപചാരിക വിദ്യാഭ്യാസത്തിന്റെ കാലയളവില്‍ കുട്ടികള്‍ മാതാപിതാക്കളുടെയും മറ്റും സംരക്ഷണത്തിന്റെയും വാത്സല്യത്തിന്റെയും ചൂടില്‍ നിന്ന് പുറത്തേക്ക്, ആദ്യമായി സമൂഹത്തിലേക്ക് എത്തുന്ന പടിവാതിലാണ് അംഗനവാടി. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വിദ്യാഭ്യാസ പദ്ധതികളുടെ ഭാഗമായി ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള എല്ലാ ക്ലാസുകളും സ്മാര്‍ട്ട് ക്ലാസ്‌റൂമുകളാക്കി മാറ്റുകയാണ്. കുട്ടികളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കുന്ന, അതിനെ ത്വരിതപ്പെടുത്തുന്ന തരത്തിലുള്ള സാഹചര്യങ്ങളും ഇടപെടലുകളും അംഗനവാടികളില്‍ നിന്നും ഉണ്ടാവണം. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ മുഴുവന്‍ അംഗനവാടികളും 'സ്മാര്‍ട്ട്' ആക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്.

ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ അംഗനവാടികള്‍ എല്ലാ പഞ്ചായത്തുകളിലും സ്ഥാപിക്കാനുള്ള പ്രത്യേക പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചതിന്റെ ഭാഗമായി, ആദ്യഘട്ടത്തില്‍ 330 അംഗനവാടികളാണ് കേരളത്തിലാകെ തിരഞ്ഞെടുത്തിട്ടുള്ളത്. വനിതാ ശിശു വികസന വകുപ്പിന്റെയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടുകൂടിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കുട്ടികള്‍ക്ക് സൗകര്യപ്രദമായ, സുരക്ഷിതമായ കെട്ടിടവും, കളിയിടങ്ങളും സ്മാര്‍ട്ട് അംഗനവാടികളില്‍ ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു

pta