ഉള്ളന്നൂര്‍ ചിറ്റൊടി അംഗനവാടിയ്ക്ക് പുതിയ കെട്ടിടം

post

സംസ്ഥാനത്തെ അംഗനവാടികളെല്ലാം ഈ സാമ്പത്തികവര്‍ഷം തന്നെ പൂര്‍ണമായും വൈദ്യുതീകരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുളനട ഗ്രാമപഞ്ചായത്തിലെ ഉള്ളന്നൂര്‍ ചിറ്റൊടിയിലുള്ള അംഗനവാടി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ തുടക്കകാലത്ത് ശേഖരിച്ച കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 2500-ല്‍ അധികം വൈദ്യുതിയെത്താത്ത അംഗനവാടികള്‍ ഉണ്ടായിരുന്നു. അവയില്‍ ഏറിയ പങ്കും വനമേഖലകളുമായി ബന്ധപ്പെട്ട് സ്ഥിതി ചെയ്യുന്നതായിരുന്നു. ഇതില്‍ പരിഹാരം കാണാന്‍ വൈദ്യുത വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, വനിതാ ശിശുവികസന വകുപ്പ് എന്നിവ സംയുക്തമായി ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. ഇതില്‍ 130-ല്‍ താഴെ അംഗനവാടികള്‍ മാത്രമാണ് ഇനി വൈദ്യുതീകരിക്കാനുള്ളതെന്നും പ്രവര്‍ത്തനങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് അനുവദിച്ച 8,70,000 രൂപയും കുളനട ഗ്രാമപഞ്ചായത്തിന്റെ 5,80,000 രൂപയും ഉള്‍പ്പടെ 14,50,000 രൂപ മുതല്‍മുടക്കിയാണ് സെന്റര്‍ നമ്പര്‍ 21 അംഗനവാടി കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. അംഗനവാടികള്‍ കുട്ടികളുടെ ശാരീരികവും മാനസികവും ബൗദ്ധികവും വൈകാരികവുമായ വളര്‍ച്ചയില്‍ സുപ്രധാനമായ പങ്ക് വഹിക്കുന്നുണ്ട്. മാതാപിതാക്കളുടെ തണലില്‍ നിന്നും ഒരു സമൂഹത്തിലേക്ക് കുട്ടികള്‍ ആദ്യമായി ഇറങ്ങി ചെല്ലുന്നത് അംഗനവാടികളിലേക്കാണ്. ഒരു വ്യക്തിയുടെ വളര്‍ച്ചയിലെ വളരെ പ്രധാനപ്പെട്ട ഒരു സമയമാണ് അനൗപചാരിക വിദ്യാഭ്യാസത്തിന്റെ ഈ കാലഘട്ടമെന്നും മന്ത്രി പറഞ്ഞു.

pta