ആറന്‍മുള വള്ളസദ്യകള്‍ക്ക് ജൂലൈ 23ന് ആരംഭം

post

ചരിത്രപ്രസിദ്ധമായ ആറന്‍മുള വള്ളസദ്യ പാരമ്പര്യപ്പെരുമയില്‍ ജൂലൈ 23ന് ആരംഭിക്കും. എഴുപത്തിരണ്ടു നാളുകളില്‍ പത്തനംതിട്ട ജില്ലയിലെ ആറന്‍മുളയും ക്ഷേത്ര പരിസരവും ഭക്തിയുടേയും വിശ്വാസത്തിന്റേയും വഞ്ചിപ്പാട്ടിന്റേയും നിറ സാന്നിധ്യംകൊണ്ട് പൂര്‍ണമാകുന്നു.

രാവിലെ 11.30 ന് വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ ആനക്കൊട്ടിലില്‍ ഭദ്രദീപം തെളിയിച്ച് സദ്യ ഭഗവാന് സമര്‍പ്പിക്കുന്നതോടു കൂടി ഈ വര്‍ഷത്തെ വള്ളസദ്യയ്ക്ക് തുടക്കമാവും. പത്തു വള്ളസദ്യകള്‍ 23 ന് നടക്കും. പ്രത്യേക ക്ഷണിതാക്കള്‍ക്കുള്ള വള്ളസദ്യ പാഞ്ചജന്യത്തില്‍ നടക്കും. വള്ളസദ്യകളിലെ തിരക്ക് പാസു മൂലം നിയന്ത്രിക്കും.

അറുപത്തി നാല് ഇനം വിഭവങ്ങളുടെ നറും സുഗന്ധത്താല്‍ ആറന്‍മുള നിറയുന്ന വളള സദ്യയുടെ ഉദ്ഘാടനം എന്‍.എസ്.എസ് പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ നിര്‍വഹിക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്ത ഗോപന്‍, മെമ്പര്‍മാരായ എസ്.എസ്. ജീവന്‍, സുന്ദരേശന്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ മനോജ്, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, വിവിധ സാമൂഹിക, സാംസ്‌കാരിക നേതാക്കന്മാര്‍, രാഷ്ട്രീയ സാമുദായിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.