കരുതലും കൈത്താങ്ങും അദാലത്ത് : ജില്ലാതല അവലോകന യോഗം

post

വര്‍ഷങ്ങളായുള്ള പല പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാക്കാന്‍ കരുതലും കൈത്താങ്ങും അദാലത്തിലൂടെ കഴിഞ്ഞുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കരുതലും കൈത്താങ്ങും താലൂക്കുതല പരാതി പരിഹാര അദാലത്തില്‍ ലഭിച്ച പരാതികളില്‍ മന്ത്രിമാര്‍ നല്‍കിയ നിര്‍ദേശ പ്രകാരം സ്വീകരിച്ച പരിഹാര നടപടികള്‍ വിലയിരുത്തുന്നതിന് ചേര്‍ന്ന ജില്ലാതല അവലോകന യോഗത്തില്‍ പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

അര്‍ഹതയുള്ളവര്‍ക്ക് നീതി ഉറപ്പാക്കുകയെന്നതാണ് കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 1657 പരാതികളാണ് താലൂക്ക് തല അദാലത്തുകള്‍ സംഘടിപ്പിച്ചതിലൂടെ ജില്ലയില്‍ നിന്ന് ലഭിച്ചത്. അദാലത്തില്‍ വച്ച് തന്നെ അവയില്‍ ഭൂരിഭാഗവും തീര്‍പ്പാക്കിയിരുന്നു. റേഷന്‍ കാര്‍ഡ്, ചികിത്സാ സഹായം ഉള്‍പ്പെടെയുള്ളവ അദാലത്തില്‍ വച്ച് തന്നെ വിതരണം ചെയ്യാനും സാധിച്ചു. അദാലത്തുകളില്‍ തീര്‍പ്പാക്കാന്‍ സാധിക്കാത്തവ തുടര്‍നടപടികള്‍ക്കായി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായി നല്‍കിയിരുന്നു. അവയിലുണ്ടായ നടപടി പുരോഗതിയാണ് അവലോകനയോഗത്തില്‍ വിലയിരുത്തിയത്. പത്തനംതിട്ട ജില്ലയെ സംബന്ധിച്ചിടത്തോളം എല്ലാ പരാതികളും പൂര്‍ണമായ അര്‍ഥത്തില്‍ പരിഹരിക്കുകയെന്നത് ലക്ഷ്യമിട്ടാണ് ഓരോ ഉദ്യോഗസ്ഥരും പ്രവര്‍ത്തിച്ചത്. ജില്ലാതല അവലോകനയോഗത്തിലും എല്ലാ വകുപ്പ് ഉദ്യോഗസ്ഥരും എത്തി പുരോഗതി അറിയിച്ചു. കെട്ടിട നമ്പര്‍ കൊടുക്കുന്നതുമായി ബന്ധപ്പെട്ട് അദാലത്തില്‍ ലഭിച്ച പരാതികള്‍ പൂര്‍ണമായും പരിഹരിച്ച് കുന്നന്താനം ഗ്രാമപഞ്ചായത്ത് മാതൃകയായി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, എഡിഎം ബി. രാധാകൃഷ്ണന്‍, തിരുവല്ല സബ് കളക്ടര്‍ സഫ്ന നസറുദ്ദീന്‍, അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍ പിള്ള, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

pta