വ്യാപാരസ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന; അമിതവില ഈടാക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി

post

ജില്ലാ ആസ്ഥാനത്തെയും കോന്നിയിലെയും വ്യാപാരസ്ഥാപനങ്ങളില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ നിര്‍ദേശ പ്രകാരം എഡിഎം ബി. രാധാകൃഷ്ണന്റെയുംജില്ലാ സപ്ലൈ ഓഫീസര്‍ എം. അനിലിന്റെയും നേതൃത്വത്തില്‍ സിവില്‍സപ്ലൈസ്- ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സംയുക്ത സ്‌ക്വാഡ് മിന്നല്‍ പരിശോധന നടത്തി. വിലക്കയറ്റവും പൂഴ്ത്തിവയ്പ്പും തടയുന്നതിന്റെ ഭാഗമായി ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ വിളിച്ച് ചേര്‍ത്ത സിവില്‍ സപ്ലെസ് കമ്മീഷണറുടേയും ജില്ലാ കളക്ടര്‍മാരുടേയും ജില്ലാ സപ്ലൈ ഓഫീസര്‍മാരുടേയും അവലോകനയോഗത്തെ തുടര്‍ന്നാണ് വ്യാപാരസ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തിയത്.

വിലനിലവാര ബോര്‍ഡുകള്‍ വ്യക്തമായി പൊതുജനം കാണത്തക്ക രീതിയില്‍ പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങള്‍, ബില്ലുകള്‍ കൃത്യമായി സൂക്ഷിക്കാത്തത്, വ്യത്യസ്ത വില ഈടാക്കുന്നത്, വിലനിലവാര ബോര്‍ഡുകളേക്കാള്‍ അധികം വില ഈടാക്കുന്നത് എന്നിങ്ങനെ ഗുരുതരമായ ക്രമക്കേടുകളാണ് പരിശോധനയില്‍ കണ്ടെത്തിയത്. പത്തനംതിട്ട നഗരത്തിലെ പതിനാറും കോന്നിയിലെ എട്ടും വ്യാപാരസ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. കോന്നി ചന്തയിലെ പച്ചക്കറി കടയില്‍ ത്രാസ് പതിക്കാത്തത് കണ്ടെത്തിയതിനെ തുടര്‍ന്ന് ലീഗല്‍ മെട്രോളജി വിഭാഗം 2000 രൂപ പിഴ ചുമത്തി.

വിലനിലവാരബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാത്തതും കൃത്യമായ രീതിയില്‍ ബില്ലുകള്‍ സൂക്ഷിക്കാത്തതും ഗുരുതരമായ കുറ്റമാണെന്ന് എഡിഎം പറഞ്ഞു. ഒരേ സാധനങ്ങള്‍ക്ക് പലകടകളില്‍ വ്യത്യസ്ത വില ഈടാക്കുന്നത് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് അനുവദിക്കില്ലെന്നും ഇനിയും കൃത്യമായ ഇടവേളകളില്‍ പരിശോധനയും നടപടിയുമുണ്ടാകുമെന്നും എഡിഎം പറഞ്ഞു.

പൊതുജനങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്ന തരത്തില്‍ കൃത്യമായ വില രേഖപ്പെടുത്തിയ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും വ്യാപാരികളുടെ ഭാഗത്ത് നിന്ന് അമിതവില ഈടാക്കുന്ന പ്രവര്‍ത്തിയുണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍ അറിയിച്ചു.

pta