ക്ഷീരോത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാന്‍ കേരളം

post

പത്തനംതിട്ട പുതുശേരിഭാഗം ക്ഷീരോല്‍പാദക സഹകരണസംഘം ക്ഷീരസംഘം നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിർവഹിച്ചു. ക്ഷീരോൽപാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി പറഞ്ഞു. സമൂഹത്തിന് ക്ഷീര കര്‍ഷകര്‍ നല്‍കുന്ന സംഭാവന വളരെ വലുതാണ്. കാലാവസ്ഥ വ്യതിയാനങ്ങളില്‍ വരുന്ന മാറ്റങ്ങൾ, വനമേഖലയുമായി ബന്ധപ്പെട്ട് വന്യ ജീവികളുടെ ആക്രമണം തുടങ്ങിയ സാഹചര്യങ്ങളില്‍ നിന്നും ക്ഷീരോത്പാദക മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതിന് ആവശ്യമായ പിന്തുണ നല്‍കി വികസന നേട്ടങ്ങളിലേക്ക് എത്തിക്കാനാണ് സംസ്ഥാന സര്‍ക്കാരും ക്ഷീര വകുപ്പും ശ്രമിക്കുന്നതെന്നും പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ക്ഷീര സംഘവും മില്‍മയും, മുംബൈ മലയാളികളും, വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നിശ്ചിത തുക സമാഹരിച്ച് ഇടിമിന്നലേറ്റ് നാല് പശുക്കളെ നഷ്ടപെട്ട ക്ഷീര കര്‍ഷകരെ ചേര്‍ത്ത് പിടിക്കുന്ന പുതുശേരിഭാഗം ക്ഷീരോല്‍പാദക സഹകരണസംഘത്തിന്റെ പിന്തുണയും പ്രവര്‍ത്തനവും മാതൃകാപരമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.


സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെയും ക്ഷീരസംഘത്തിന്റെ തനത് ഫണ്ടും ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ടി.ആര്‍.സി.എം.പി.യു അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ ഭാസുരാംഗന്‍ ക്ഷീരകര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. ക്ഷീര കര്‍ഷകയായ ലാലി പി മാത്യുവിന് ഒരു പശുവിനെ വാങ്ങുന്നതിനുള്ള ധനസഹായവും,കെട്ടിടത്തിന് ഒരു ലക്ഷം രൂപയും , കന്നുകുട്ടി ദത്തെടുക്കൽ പദ്ധതി, റിവോള്‍വിങ് ഫണ്ട് മൂന്ന് ലക്ഷം രൂപയും ക്ഷീര സംഘം ജീവനക്കാരുടെ ക്ഷേമ നിധിക്കായി

74,100 രൂപയും മില്‍മ മേഖല യൂണിയന്‍ ധനസഹായം അനുവദിച്ചു. ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയായ അക്ഷയ് യുടെ ചെങ്ങലം പുരണ്ട വീട്ടിലെ കൂട്ടുകാരന്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.