ഇടുക്കി ജില്ലയിലെ സ്റ്റാമ്പ് ഡിപ്പോ മന്ദിരം എന്ന ദീര്‍ഘകാല സ്വപ്നം സാക്ഷാത്കരിച്ചു

post

സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ഇ-സ്റ്റാമ്പ് സംവിധാനം നടപ്പിലാക്കും: മന്ത്രി കെ.എന്‍. ബാലഗോപാല്‍

ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്ത് ജില്ലാ സ്റ്റാമ്പ് ഡിപ്പോയുടെ പുതിയ മന്ദിരം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടെ ഇടുക്കി ജില്ലാ സ്റ്റാമ്പ് ഡിപ്പോക്ക് സ്വന്തം മന്ദിരം എന്ന ദീര്‍ഘകാല സ്വപ്നം സാക്ഷാത്കരിച്ചു. ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ (ടി.ഐ.ഡി.പി) ഉള്‍പ്പെടുത്തി 2.27 കോടി മുതല്‍ മുടക്കിലാണ് കെട്ടിടം നിര്‍മ്മിച്ചത്. നെടുങ്കണ്ടം സബ് ട്രഷറി കോമ്പൗണ്ടില്‍ നിര്‍മ്മിച്ച ജില്ലാ സ്റ്റാമ്പ് ഡിപ്പോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്‍കല്‍ ആണ് ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചത്. ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന് അനുസൃതമായ സെക്യൂരിറ്റി സംവിധാനങ്ങളോടെയാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം. ഇടുക്കി ജില്ലാ ട്രഷറിക്കും 8 സബ് ട്രഷറികള്‍ക്കും ജില്ലാ സ്റ്റാമ്പ് ഡിപ്പോയുടെ പരിധിയിലുള്ള രണ്ട് വെണ്ടര്‍മാര്‍ക്കും മുദ്രപത്രങ്ങളും സ്റ്റാമ്പുകളും ഇവിടെനിന്ന് വിതരണം ചെയ്യും.

സംസ്ഥാനത്ത് എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളോടും കൂടി സമ്പൂര്‍ണ്ണ ഇ-സ്റ്റാമ്പ് സംവിധാനം നടപ്പിലാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. നിലവില്‍ ലൈസന്‍സുള്ള വെണ്ടര്‍മാരെ സര്‍ക്കാര്‍ കൈവിടില്ലെന്നും ഒരു ലക്ഷം രൂപ വരെയുള്ള മുദ്രപത്രങ്ങള്‍ വിതരണം ചെയ്യാനുള്ള അനുവാദം സര്‍ക്കാര്‍ അവര്‍ക്ക് നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഭരണസംവിധാനത്തില്‍ വലിയതോതിലുള്ള മാറ്റം വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ട്രഷറി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പൂര്‍ണമായും ഇ ഫയല്‍ സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് ആധുനികവും നൂതനവുമായ സംവിധാനങ്ങള്‍ ഉപയോഗിച്ച് വേഗതയേറിയതും സുതാര്യവുമായ രീതിയില്‍ പൊതുജനങ്ങള്‍ക്ക് സേവനം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ എം.എം. മണി എം.എല്‍.എ അധ്യക്ഷത വഹിച്ചു.