പത്തനംതിട്ട ജില്ലയിലെ താലൂക്കുതല അദാലത്തുകളില്‍ ഇതുവരെ പരിഹരിച്ചത് 649 പരാതികള്‍

post

പത്തനംതിട്ട ജില്ലയില്‍ നടത്തിയ താലൂക്കുതല അദാലത്തുകളില്‍ ഇതുവരെ 649 പരാതികള്‍ പരിഹരിച്ചു. ജനങ്ങളുടെ നീതി ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ പരിശ്രമമാണ് കരുതലും കൈത്താങ്ങും അദാലത്തെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും അര്‍ഹമായ നീതി നടപ്പിലാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. സര്‍ക്കാര്‍ ഓഫീസുകളില്‍ നടത്തിയ ഫയല്‍ തീര്‍പ്പാക്കലിന്റെ തുടര്‍ച്ചയാണ് അദാലത്തെന്നും മന്ത്രി പറഞ്ഞു. ഏപ്രില്‍ ഒന്ന് മുതല്‍ 15 വരെയാണ് അദാലത്തിലേക്കുള്ള പരാതികള്‍ സ്വീകരിച്ചത്. അദാലത്തിന് തുടര്‍ച്ച ഉണ്ടാവുമെന്നും ജില്ലയിലെ അദാലത്തുകള്‍ പൂര്‍ണമായി 15 ദിവസത്തിനു ശേഷം റിവ്യൂ മീറ്റിംഗ് നടത്തുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി സംഘടിപ്പിച്ചിട്ടുള്ള കരുതലും കൈത്താങ്ങും തിരുവല്ല താലൂക്കുതല അദാലത്തില്‍ മന്ത്രി വീണ ജോർജ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പി രാജീവ്, ജി ആർ അനിൽ തുടങ്ങിയവർ പങ്കെടുത്തു.

റെമിയെ ലൈഫ് പദ്ധതിയില്‍ ഉൾപ്പെടുത്തും

കരുതലും കൈത്താങ്ങും തിരുവല്ല താലൂക്ക് തല അദാലത്തില്‍ വീടെന്ന സ്വപ്നവുമായി എത്തിയ റെമി ജോര്‍ജിനും കുടുംബത്തിനും സംസ്ഥാന സർക്കാരിന്റെ കൈത്താങ്ങ്. സ്വന്തമായി ഭവനമില്ലെന്ന പരാതിയുമായി അദാലത്തിനെത്തിയതായിരുന്നു കടപ്ര പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് ഗ്രേസ് വില്ലയില്‍ റെമി ജോര്‍ജ്. അപേക്ഷ പരിഗണിച്ച് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ തുടര്‍ നടപടികള്‍ സ്വീകരിച്ച് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി വീണ ജോർജ് ഉറപ്പു നല്‍കി.

അനീഷിന്റേയും ഷജിനയുടേയും നിലം പുരയിടമാക്കും

സംസ്ഥാന സര്‍ക്കാരിന്റെ കരുതലും കൈത്താങ്ങും തിരുവല്ല താലൂക്ക് തല അദാലത്തിനെത്തിയ നിരണം സ്വദേശികളായ അനീഷിനും ഭാര്യ ഷജിനയ്ക്കും ആശ്വാസം. അനീഷിന്റെയും ഭാര്യയുടേയും പേരില്‍ കടപ്ര വില്ലേജിലുള്ള 25 സെന്റ് നിലം പുരയിടമാക്കി തരം മാറ്റം നടത്തുന്നതിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഫീസ് ഒടുക്കിയാല്‍ മാത്രമേ അതിന് സാധിക്കുവെന്ന് കാട്ടി തിരുവല്ല റവന്യു ഡിവിഷണല്‍ ഓഫീസറുടെ കത്ത് വീട്ടിലെത്തി. 25 സെന്റ് നിലം വരെ സൗജന്യമായി തരം മാറ്റി നല്കുമെന്നിരിക്കെ ഈ കത്ത് കുടുംബത്തെ ധര്‍മ്മസങ്കടത്തിലാക്കി. അദാലത്തില്‍ പരാതി പരിഗണിച്ച മന്ത്രി അനീഷിന്റെ പരാതിയില്‍ 15 ദിവസത്തിനുള്ളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഗ്ലോറിക്ക് വിധവാ പെന്‍ഷന്‍ കുടിശിക ലഭ്യമാക്കാൻ ഇടപെടൽ

2011 മുതല്‍ വിധവാപെന്‍ഷന്‍ വാങ്ങുന്നയാളാണ് ഗ്ലോറി. എന്നാല്‍, 2019 ഓഗസ്റ്റ് മുതല്‍ 2020 ഏപ്രില്‍ വരെയുള്ള മാസങ്ങളിലെ പെന്‍ഷന്‍ ലഭിച്ചിട്ടില്ല. ഒന്‍പത് മാസം ലഭിക്കാതിരുന്ന തന്റെ വിധവാപെന്‍ഷന്‍ കുടിശിക ലഭ്യമാക്കണമെന്ന ആവശ്യവുമായാണ് ഗ്ലോറി അദാലത്തിനെത്തിയത്. പഞ്ചായത്തില്‍ നിന്നുള്ള അറിയിപ്പ് അനുസരിച്ച് ഗ്ലോറിയുടെ രേഖകളെല്ലാം കൃത്യമാണെന്നും എല്ലാ രേഖകളും സമയബന്ധിതമായി ഹാജരാക്കിയിട്ടുണ്ടെന്നും കണ്ടെത്തി. ഗ്ലോറിയുടെ അവസ്ഥ ബോധ്യപ്പെട്ട മന്ത്രി ജി ആർ അനിൽ അപേക്ഷ പ്രത്യേകമായി പരിഗണിക്കാനും പരിഹാരമുണ്ടാക്കാനും ധനകാര്യവകുപ്പിന് ശുപാർശ ചെയ്തു

വരട്ടാറില്‍ നീരൊഴുക്ക് ഉറപ്പാക്കാന്‍ നിര്‍ദേശം

വരട്ടാറില്‍ നീരൊഴുക്ക് ഉറപ്പ് വരുത്താന്‍ നടപടി സ്വീകരിക്കണമെന്ന് വ്യവസായ മന്ത്രി പി. രാജീവിന്റെ നിര്‍ദ്ദേശം. ഇത് സംബന്ധിച്ച ഓതറ സ്വദേശിയായ എന്‍. തോമസിന്റെ പരാതി കരുതലും കൈത്താങ്ങും തിരുവല്ല താലൂക്ക്തല അദാലത്തില്‍ പരിഗണിച്ച മന്ത്രി മേജര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ക്ക് നിര്‍ദേശം നൽകുകയായിരുന്നു. വരട്ടാര്‍ റെയില്‍വേ പാലത്തിന് സമീപമാണ് തോമസും കുടുംബവും താമസിക്കുന്നത്. വേനല്‍ക്കാലമായതോടെ വരട്ടാര്‍ നീരൊഴുക്കില്ലാതെ ഏറെക്കുറെ നിര്‍ജീവമായ അവസ്ഥയിലാണ്. പായലും പോളയും നിറഞ്ഞ വരട്ടാറില്‍ നിന്നുള്ള മലിനജലംകിണറുകളിലേക്ക് ഊറ്റുറവയായി ഇറങ്ങുന്നത് പ്രദേശവാസികള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും പാമ്പ്, കീരി, നീര്‍നായ് എന്നിവയുടെയെല്ലാം ആവാസകേന്ദ്രമായി ഇവിടം മാറിയിരിക്കുകയാണെന്നും തോമസ് പരാതിയിൽ വ്യക്തമാക്കി.

ബിന്‍സിക്കും പെണ്‍മക്കള്‍ക്കും അടച്ചുറപ്പുള്ള വീട്

നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ തെങ്ങേലി സ്വദേശിനി ബിന്‍സി ചാക്കോയ്ക്ക് റേഷന്‍ കാര്‍ഡ് ലഭ്യമാക്കണമെന്നും ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ തിരുവല്ല താലൂക്കുതല അദാലത്തില്‍ നിര്‍ദേശം നല്‍കി. 19 കൊല്ലം മുന്‍പാണ് ബിന്‍സിയുടെ ഭര്‍ത്താവ് മരിച്ചത്. അന്ന് മുതല്‍ മറ്റാരും സഹായത്തിനില്ലാത്ത ബിന്‍സി സഹോദരനൊപ്പമാണ് താമസം. സഹോദരനെ ആശ്രയിക്കാതെ വീട്ടുജോലിക്ക് പോയാണ് ബിന്‍സി പെണ്‍മക്കളുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള ചിലവുകള്‍ നോക്കുന്നത്. സഹോദരനെ ബുദ്ധിമുട്ടിക്കാതെ തന്റെ പെണ്‍മക്കളുമൊത്ത് അടച്ചുറപ്പുള്ള വീട്ടില്‍ കഴിയണമെന്ന ബിൻസിയുടെ അപേക്ഷയുടെ ഗൗരവം മനസിലാക്കിയ മന്ത്രി നടപടിക്ക് നിർദ്ദേശം നൽകുകയായിരുന്നു.