ശബരിമല തിരുവുത്സവം: തീര്‍ത്ഥാടകര്‍ക്ക് പ്രവേശനമില്ല

post

പത്തനംതിട്ട: കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഇത്തവണത്തെ തിരുവുത്സവത്തിന് ആചാരപരമായ ചടങ്ങുകള്‍ മാത്രം നടത്തിയാല്‍ മതിയെന്നും തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കേണ്ടതില്ല എന്നും സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിനോടും ജില്ലാ ഭരണകൂടത്തിനോടും പോലീസ് മേധാവിയോടും നിര്‍ദ്ദേശിച്ചു. ഈ മാസം 29നാണ് കൊടിയേറ്റോട് കൂടി ശബരിമലയില്‍ ഉത്സവം ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി 28ന് ശബരിമല നടതുറക്കും. ഏപ്രില്‍ ഏഴിന് പമ്പ തീരത്ത് നടക്കുന്ന ആറാട്ട് ചടങ്ങിലും തീര്‍ഥാടകരെ പ്രവേശിപ്പിക്കുന്നതല്ല.

ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയില്‍ നാളിതുവരെ ഒന്‍പത് പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചിട്ടുള്ളതാണ്. ജില്ലയില്‍ 235 പേര്‍ പ്രൈമറി കോണ്‍ടാക്ട് ലിസ്റ്റിലും 501 പേര്‍ സെക്കണ്ടറി കോണ്‍ടാക്ട് ലിസ്റ്റിലും ഉള്‍പ്പെട്ടിട്ടുള്ളതും ഇവരെ ഹോം ഐസൊലേഷാനില്‍ പ്രവേശിപ്പിച്ചിട്ടുള്ളതുമാണ്. ഇതുമായി ബന്ധപ്പെട്ട അടിയന്തരഘട്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കി വരികയുമാണ്. 

രാജ്യത്ത് കോവിഡ് 19 രോഗബാധ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തീര്‍ത്ഥാടകരെ ശബരിമലയിലേക്ക് കടത്തിവിടുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും രോഗവ്യാപ്തി വര്‍ധിക്കുന്നതിന് കാരണമാകുമെന്നും പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കളക്ടര്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.