കരുതലും കൈത്താങ്ങും: ആശ്വാസമായി കോഴഞ്ചേരി താലൂക്ക്തല അദാലത്ത്

അയ്യംകോയിക്കല്‍ - കാലായില്‍പടി റോഡ് റീ ടാറിംഗിന് നിര്‍ദേശം
സഞ്ചാരയോഗ്യമല്ലാത്ത അയ്യംകോയിക്കല്‍ - കാലായില്‍പടി റോഡ് ടാറിംഗിന് പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കി. കരുതലും കൈത്താങ്ങും കോഴഞ്ചേരി താലൂക്ക്തല അദാലത്തില്‍ റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ നൽകിയ നിവേദനത്തിലാണ് നടപടി. 500 മീറ്റര്‍ ദൂരവും കുണ്ടും കുഴിയും നിറഞ്ഞ് കാല്‍നട യാത്രക്കാര്‍ക്ക് പോലും സഞ്ചാര യോഗ്യമല്ലാത്ത റോഡിന്റെ അവസ്ഥ പ്രതിനിധികൾ മന്ത്രിയെ ധരിപ്പിച്ചു.
റോഡ് പൂര്‍ണമായി തകര്‍ന്നതിനാല്‍ ഈ വഴിയിലൂടെയുള്ള ഗതാഗതം നിലച്ച അവസ്ഥയിലാണ്. ആറ് മീറ്റര്‍ വീതിയും 1.100 കിലോ മീറ്റര്‍ ദൂരവുമുള്ള റോഡിന്റെ 650 മീറ്റര്‍ ഭാഗം ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ എംഎല്‍എ ഫണ്ടില്‍ നിന്നും തുക അനുവദിച്ചു പൂര്‍ത്തീകരിച്ചിരുന്നു. ശേഷിക്കുന്ന 500 മീറ്റര്‍ റോഡാണ് തകർന്നത്. പിഡബ്ല്യൂഡി എഞ്ചിനീയറുടെ നേതൃത്വത്തില്‍ സ്ഥലം പരിശോധിച്ച് നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ഇതോടെ അയ്യം കോയിക്കല്‍ -കാലായില്‍പടി നിവാസികളുടെ ഏറെക്കാലമായുള്ള ദുരിതത്തിന് പരിഹാരമാകും.
അദാലത്തിലൂടെ ലൈഫ് നേടി കുഞ്ഞുമോള്‍ രാജു
വര്‍ഷങ്ങളായി വാടക വീട്ടിൽ താമസിക്കുന്ന രാജു ജോര്‍ജ് - കുഞ്ഞുമോള്‍ ദമ്പതികള്‍ക്ക് വീടെന്ന സ്വപ്നം സാഫല്യമാകാന്‍ പോകുന്നു. കരുതലും കൈത്താങ്ങും കോഴഞ്ചേരി താലൂക്ക്തല അദാലത്തിലാണ് ഇവരുടെ സ്വപ്ന സാക്ഷാത്കാരം. 2023-24 ലൈഫ് പദ്ധതി പ്രകാരം കുളനട ഗ്രാമപഞ്ചായത്തിലെ തുമ്പമണ്‍ നോര്‍ത്ത് നിവാസിയായ കുഞ്ഞുമോള്‍ രാജുവിനെ മുന്‍ഗണന വച്ച് ലൈഫ് പദ്ധതിയില്‍ ഉള്‍പെടുത്താന്‍ മന്ത്രി വീണാ ജോര്‍ജ് ലൈഫ് മിഷന്‍ കോ-ഓര്‍ഡിനേറ്ററേയും പഞ്ചായത്ത് പ്രസിഡന്റിനെയും ചുമതലപെടുത്തി. 2018 ലാണ് കുഞ്ഞുമോള്‍ ലൈഫ് മിഷനില്‍ അപേക്ഷ നല്‍കിയത്. നിര്‍ധനരായ ഈ ദമ്പതികള്‍ക്ക് അദാലത്തിലൂടെ സ്വന്തം വീടെന്ന പ്രതീക്ഷയാണ് ലഭിച്ചിരിക്കുന്നത്.
സംരക്ഷണ ഭിത്തി: നടപടി സ്വീകരിക്കാന്‍ ജില്ലാ പഞ്ചായത്തിന് നിര്‍ദേശം
പതിനാലു കുടുംബങ്ങള്‍ താമസിക്കുന്ന ആറന്മുള പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ എരുമക്കാട് ഭൂരഹിത കോളനിയ്ക്ക് സംരക്ഷണ ഭിത്തി നിർമിച്ചു നൽകുന്ന വിഷയത്തിൽ നടപടി. സ്ഥലം പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ജില്ലാ പഞ്ചായത്തിന് മന്ത്രി നിര്‍ദേശം നൽകി. കോളനിയിലെ ഒരു വീടിനും സംരക്ഷണഭിത്തി ഇല്ലാത്തതിനാല്‍ ഏതെങ്കിലും ഒരു വീടിന് കേടുപാടുകള്‍ സംഭവിച്ചാല്‍ മറ്റു വീടുകള്‍ക്കും അപകടം സംഭവിക്കാവുന്ന അവസ്ഥയാണ്. കോളനിയിലെ വീടുകളെ സംരക്ഷിക്കുവാനുള്ള ഏക മാര്‍ഗം വീടുകള്‍ക്ക് അതിരു കെട്ടിയുള്ള സംരക്ഷണഭിത്തി നിര്‍മാണമാണ്. വീടുകള്‍ക്ക് അതിരുകെട്ടി സംരക്ഷണഭിത്തികള്‍ നിര്‍മിച്ചു നല്‍കണമെന്ന ഇവരുടെ ദീര്‍ഘനാളായുള്ള ആവശ്യത്തിലാണ് നടപടിയുണ്ടായത്.
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്ക്തല അദാലത്തില്‍ പരിഗണിച്ച 265 പരാതികളില്‍ 65 പരാതികള്‍ പൂര്‍ണമായും തീര്‍പ്പാക്കി. 120 പരാതികള്‍ തീര്‍പ്പാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. അദാലത്തിന് എത്തിയത് 185 പേരാണ്. ഇതില്‍ പരിഗണിക്കാന്‍ നിശ്ചയിച്ചിരുന്ന 265 പരാതികളില്‍ ഉള്‍പ്പെട്ട 154 പേരും പുതിയതായി എത്തിയ 31 പേരും ഉള്‍പ്പെടുന്നു. പുതുതായി ലഭിച്ച പരാതികളിലെല്ലാം 15 ദിവസത്തിനകം പരാതിക്കാരന് റിപ്പോര്‍ട്ട് നല്‍കും. ഏറ്റവും കൂടുതല്‍ പരാതി ലഭിച്ചത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ്. 133 എണ്ണം. റവന്യു വകുപ്പുമായി ബന്ധപ്പെട്ട് 82 പരാതികള്‍ ലഭിച്ചു. 11 ഗുണഭോക്താക്കള്‍ക്ക് ബിപിഎല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു.