പത്തനംതിട്ട ജില്ലയിലെ രണ്ടു വില്ലേജ് ഓഫിസുകൾ സ്മാർട്ടായി

അടൂർ മണ്ഡലത്തിലെ കൊടുമൺ സ്മാർട്ട് വില്ലേജ് ഓഫീസ്, റാന്നി മണ്ഡലത്തിലെ വടശ്ശേരിക്കര സ്മാർട്ട് വില്ലേജ് ഓഫിസ് എന്നിവയുടെ ഉദ്‌ഘാടനം റവന്യു, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിർവഹിച്ചു. കാലങ്ങളായി നിലനിന്ന എയ്ഞ്ചല്‍വാലി പ്രശ്നം മെയ്-ജൂണ്‍ മാസത്തോടെ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി പരിഹരിക്കുമെന്ന് മന്ത്രി കെ. രാജന്‍ അറിയിച്ചു. കേരളത്തിന്റെ റവന്യുരംഗത്തെ പ്രശ്നപരിഹാരത്തിനായി മിഷന്‍ ആന്‍ഡ് വിഷന്‍ 2021-26 പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
വനഭൂമി പട്ടയ വിതരണത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ച ഭൂമി അര്‍ഹതപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുന്ന നടപടി ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ഇനിയും അപേക്ഷ കൊടുക്കാനുള്ളവരെ കണ്ടെത്തും. അട്ടത്തോട്, മഞ്ഞത്തോട് കോളനികളിലെ ആദിവാസികള്‍ക്ക് വനാവകാശ രേഖ നല്‍കാനുള്ള പ്രവര്‍ത്തനം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കി. എട്ട്കോടി രൂപ ഉപയോഗിച്ച് ഇട്ടിയപ്പാറ- ജണ്ടായിക്കല്‍- ബംഗ്ലാംകടവ് റോഡ് നിര്‍മാണം നടത്തി. ജലവിഭവവകുപ്പിന്റെ അനുമതി ലഭ്യമാക്കി മണിയാര്‍ ടൂറിസം പദ്ധതി ഉടന്‍ ഉദ്ഘാടനം നടത്തും.
വടശേരിക്കര ഗവ.എല്‍പിഎസ് സ്‌കൂള്‍ കെട്ടിടനിര്‍മാണത്തിന് ഒരു കോടി രൂപയും, തിരുവാഭരണ പാതയ്ക്ക് 5 കോടി രൂപയും, ദേശീയപാതയ്ക്ക് 47 കോടി രൂപയും അനുവദിച്ചതായി അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. എംഎല്‍എ ആസ്ഥി വികസനഫണ്ടില്‍ നിന്ന് ഒരു കോടി രൂപ വടശേരിക്കര ആശുപത്രിക്കായി അനുവദിക്കും.
ആന്റോ ആന്റണി എംപി, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, മുന്‍ എംഎല്‍എ രാജു ഏബ്രഹാം, വടശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത മോഹന്‍, എഡിഎം ബി. രാധാകൃഷ്ണന്‍, തിരുവല്ല സബ്കളക്ടര്‍ സഫ്ന നസറുദ്ദീന്‍, ജില്ലാ പഞ്ചായത്തംഗം ജോര്‍ജ് ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്തംഗം കോമളം അനിരുദ്ധന്‍, വടശേരിക്കര ഗ്രാമപഞ്ചായത്തംഗങ്ങളായ ഷീലു മാനാപ്പള്ളില്‍, ജോര്‍ജുകുട്ടി വാഴപ്പിള്ളേത്ത്, സിപിഐ പ്രതിനിധി ബഞ്ചമിന്‍ ജോര്‍ജ് ജേക്കബ്, റാന്നി തഹസില്‍ദാര്‍ പി.ഡി. സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.