നിയമാനുസൃത മരങ്ങള്‍ മുറിക്കുന്നതിന് വനം വകുപ്പ് തടസം നില്‍ക്കില്ല: മന്ത്രി എ.കെ. ശശീന്ദ്രന്‍

post

വന്യജീവി ആക്രമണത്തില്‍ പരിക്കുപറ്റിയവര്‍ക്കും മരണപ്പെട്ടവര്‍ക്കുമുള്ള നഷ്ടപരിഹാരം ഈ മാസം മുപ്പതിനകം

മലയോര മേഖലയില്‍ നിയമാനുസൃത മരങ്ങള്‍ മുറിക്കുന്നതിന് വനം വകുപ്പ് തടസം നില്‍ക്കില്ലെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. വന്യജീവി അക്രമണങ്ങള്‍ക്കെതിരേയുള്ള വനം വകുപ്പിന്റെ വന്യജീവി പ്രതിരോധ പ്രവര്‍ത്തനം സുതാര്യമാക്കും. ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളെ കൂടി പങ്കാളികളാക്കിക്കൊണ്ടുള്ള പദ്ധതികള്‍ ഇതിനായി ആസൂത്രണം ചെയ്യും. വന സംരക്ഷണം മറന്നു കൊണ്ടുള്ള ജന സേവനവും ജനങ്ങളെ പാടേ അവഗണിച്ചു കൊണ്ടുള്ള വന സംരക്ഷണവും സര്‍ക്കാര്‍ അജണ്ടയല്ല. വന്യ ജീവി ആക്രമണത്തില്‍ കൃഷി നാശം സംഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാര തുക മേയ് പതിനഞ്ചിനകം കൊടുത്തു തീര്‍ക്കും. ആക്രമണത്തില്‍ പരിക്കുപറ്റിയവര്‍ക്കും മരണപ്പെട്ടവര്‍ക്കുമുള്ള നഷ്ടപരിഹാരം ഈ മാസം മുപ്പതിനകം കൊടുത്തു തീര്‍ക്കും. നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാരിന് മുന്നിലുണ്ട്. മുഖ്യമന്ത്രി തന്നെ ഇതേ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ ബന്ധപ്പെട്ട മറ്റ് വകുപ്പുകള്‍ കണക്കാക്കി അറിയിക്കുന്ന തുകയാണ് വനം വകുപ്പ് നഷ്ടപരിഹാരമായി നല്‍കി വരുന്നത്. നഷ്ടപരിഹാര തുക സംബന്ധിച്ച് പ്രൊപ്പോസല്‍ തയാറാക്കി നല്‍കുന്നതിന് മുഖ്യമന്ത്രി കൃഷി വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതു തയാറാകുന്ന മുറയ്ക്ക് ധാരണയിലെത്തി തുക വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചുള്ള തുടര്‍ നടപടികള്‍ കൈക്കൊള്ളാനാകുമെന്നും വനം മന്ത്രി വ്യക്തമാക്കി.

ആദിവാസി ഊരുകള്‍, സെറ്റില്‍മെന്റുകള്‍ എന്നിവിടങ്ങളിലേക്ക് വൈദ്യുതി എത്തിക്കുവാന്‍ വനം വകുപ്പ് നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. പെരുമ്പട്ടി പട്ടയം കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. വന സൗഹൃദ സദസില്‍ ലഭ്യമായ പരാതികളില്‍ 15 ദിവസത്തിനകം ജനങ്ങള്‍ക്ക് പ്രാഥമിക മറുപടി നല്‍കും. 30 ദിവസത്തിനുള്ളില്‍ അന്തിമ തീരുമാനമുണ്ടാവണമെന്നും മന്ത്രി വനം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പട്ടയഭൂമിയിലുള്ള ആഞ്ഞിലി, പ്ലാവ് എന്നിവ മുറിക്കുന്നതിന് വനം വകുപ്പിന്റെ ഫീല്‍ഡ് പരിശോധനയ്ക്കു ശേഷം അനുവാദം നല്‍കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനതലത്തില്‍ ഇതു സംബന്ധിച്ചുള്ള അവ്യക്തത നീക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു വരുന്നു. റവന്യു, വനം, നിയമ വകുപ്പുകള്‍ സംയുക്തമായി ഇക്കാര്യത്തില്‍ ഉന്നതതല നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്. നിയമ വകുപ്പില്‍ നിന്നും ഇത് വനം വകുപ്പിലേയ്ക്ക് ഉടന്‍ ലഭിക്കും. അതിനനുസൃതമായി മെയ് ആദ്യവാരം നടക്കുന്ന കാബിനറ്റില്‍ അത് അനുമതിക്കായി സമര്‍പ്പിക്കും. കാബിനറ്റ് അനുമതി ലഭ്യമായാലുടന്‍ പുതുക്കിയ ഉത്തരവ് ഇറക്കുമെന്നും മന്ത്രി വ്യക്തമാക്കി. കോന്നി എം എല്‍എ അഡ്വ. കെ.യു. ജനീഷ് കുമാറിന്റെ നിരന്തരമായ അഭ്യര്‍ഥനയെ തുടര്‍ന്നാണ് മരം മുറിക്കലിന് വനം വകുപ്പ് സമ്മതം നല്‍കിയത്.

മുന്‍ വര്‍ഷങ്ങളിലെ കുടിശികയും ഈ സര്‍ക്കാരിന്റെ കാലത്തെ തുകയും ഉള്‍പ്പടെ ഒരു കോടി പത്തുലക്ഷം രൂപ വന്യ ജീവി ആക്രമണത്തില്‍ പെട്ടവര്‍ക്ക് നഷ്ടപരിഹാരമായി നല്‍കിയിട്ടുണ്ടെന്ന് മുഖ്യാതിഥിയായ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വന്യജീവികളില്‍ നിന്നുണ്ടായ ആക്രമണങ്ങളില്‍ കോന്നി ഡിവിഷനില്‍ 325 അപേക്ഷകള്‍ ലഭിച്ചു. അവയില്‍ 280 എണ്ണം പരിഹരിച്ചു. റാന്നി ഡിവിഷനില്‍ 358 അപേക്ഷകള്‍ ലഭിച്ചു. 263 അപേക്ഷകളില്‍ നടപടികള്‍ സ്വീകരിച്ചു. ശേഷിക്കുന്ന അപേക്ഷകളില്‍ നല്‍കേണ്ട തുക അനുവദിച്ചു കിട്ടിയിട്ടുണ്ട്. ജനങ്ങളുടെ നിത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു മുന്നോട്ടു പോവുകയാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ചിറ്റാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ സംഘടിപ്പിച്ച വനസൗഹൃദ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിവിധ ധനസഹായങ്ങളുടേയും ആനുകൂല്യങ്ങളുടേയും വിതരണവും ചടങ്ങില്‍ നടന്നു. വനാതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് മനസിലാക്കുന്നതിനും ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്തുന്നതിനുമായി വനം വകുപ്പ് ആവിഷ്‌കരിച്ച കര്‍മ പരിപാടിയാണ് വന സൗഹൃദസദസ്. മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ വിദഗ്ധരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും സ്വീകരിക്കുന്നതിനും വനംവകുപ്പ് കൈകൊണ്ടതും സ്വീകരിച്ച് വരുന്നതുമായ പദ്ധതികളെക്കുറിച്ച് വിശദീകരണം നല്‍കുന്നതിനുമാണ് വനസൗഹൃദ സദസ് സംഘടിപ്പിച്ചത്.