വികസനം പഠിക്കാൻ ഇരവിപേരൂരിൽ അതിഥികൾ എത്തി

പ്രാദേശിക വികസന മാതൃകകൾ കണ്ടുപഠിക്കാനായി വാരാണസിയിൽ നിന്ന് പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂരേക്ക് ഒരു സമൃദ്ധി യാത്ര. ചെന്നൈ ആസ്ഥാനമായുള്ള സമൃദ്ധി മിഷൻ ആണ് സംഘാടകർ.
ഇതിന് മുൻപ് കാശ്മീരിൽ നിന്നുള്ള നാല്പത് അംഗങ്ങൾ ഉള്ള ടീമുമായി 2019 ൽ ഇരവിപേരൂരിൽ വന്നതായിരുന്നു ആദ്യ യാത്ര. ഇത്തവണ ഉത്തർപ്രാദേശിൽ സോഭദ്ര ജില്ലയിൽ പ്രവർത്തിക്കുന്ന ബൻവാസി സേവ ആശ്രമം ആണ് പഞ്ചായത്ത് പ്രസിഡന്റുമാർ , മറ്റ് ജനപ്രതിനിധികൾ സന്നദ്ധ സേവകർ അടക്കം 70 അംഗങ്ങൾ ഉള്ള ഗ്രൂപ്പ് മിഷൻ സമൃദ്ധിയുമായി ചേർന്ന് ഇരവിപേരൂരിൽ എത്തിയിരിക്കുന്നത്. വിവിധ മേഖലകളിൽ ഇരവിപേരൂർ പഞ്ചായത്തിൽ നടന്ന വികസന പദ്ധതി പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് മനസിലാക്കുകയാണ് രണ്ട് ദിവസത്തെ സന്ദർശനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ടീം ലീഡർമാരായ ഷർമിഷ്ഡാ, ശുഭ പ്രേം എന്നിവർ പറഞ്ഞു. കേരളത്തിലെ വികേന്ദ്രീകരണ ആസൂത്രണത്തിന്റെ പ്രക്രിയയും പ്രവർത്തങ്ങളും അതുണ്ടാക്കിയ മാറ്റങ്ങളും ആ സാധ്യതകളെ വിനയോഗിച്ച് ഇരവിപേരൂർ മോഡൽ സൃഷ്‌ടിക്കാൻ കഴിഞ്ഞതിനെക്കുറിച്ചും മുൻ പഞ്ചായത്ത് പ്രസിഡന്റും ഇപ്പോൾ സി.ഡബ്ല്യൂ.സി ചെയർമാനുമായ അഡ്വ. എൻ. രാജീവ് വിശദീകരിച്ച സംവേദന പരിപാടിയോടുകൂടിയാണ് സന്ദർശനം ആരംഭിച്ചത്.
തുടർന്ന് ഓതറ കുടുംബരോഗ്യ കേന്ദ്രം, മോഡൽ അംഗനവാടി, വയോജങ്ങളുടെ സായം പ്രഭ, വിവിധ കുടുംബശ്രീ സംരംഭങ്ങൾ, പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റ്, ആദി പമ്പ പുനരുജ്ജീവനം നടന്ന ചെലൂർക്കടവ്, എന്നിവിടങ്ങളിൽ ടീം എത്തിച്ചേർന്നു. ശനിയാഴ്ച പഞ്ചായത് സ്പോർട്സ് കൗൺസിൽ ട്രെയിനിങ് സ്ഥലം സന്ദർശിക്കുന്ന ടീം തുടർന്ന് ഗ്രാമവിഞ്ജാന കേന്ദ്രത്തിൽ ഒത്തു ചേർന്ന് ജനകീയസൂത്രണത്തിന്റെ തുടക്കകാലത്തെ ജനപ്രതിനിധികളുമായി സംവദിക്കും. 2015 ൽ പ്രധാനമന്ത്രിയുടെ പൊതുഭരണ അവാർഡ് ഇരവിപേരൂർ പഞ്ചായത്തിനു ലഭിച്ച സമയത്തു കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത പരിപാടിയാണ്, അവാർഡിന് അർഹമാക്കിയ പദ്ധതികളെ മറ്റിടങ്ങളിലേക്ക് അനുകരിക്കുന്നതിന് അവസരം ഒരുക്കണമെന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ 12 സംസ്ഥാനങ്ങൾ ആണ് ഇരവിപേരൂർ മോഡൽ അനുകരിക്കുന്നതിന് ആവശ്യപ്പെട്ടതും നടപ്പാക്കിയതും. ഇതിന്റെ ഭാഗമായി ആ സംസ്ഥാനങ്ങളിൽ നടന്ന ശില്പശാലകളിൽ വിവിധ പദ്ധതികൾ, അവയുടെ നിർവഹണം, നേരിട്ട വെല്ലുവിളികൾ എന്നിവയൊക്കെ വിശദീകരിച്ചിരുന്നു. ആ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘങ്ങൾ ഇരവിപേരൂർ സന്ദർശിച്ച് പദ്ധതി പ്രദേശങ്ങൾ നേരിട്ട് കാണുകയും ചെയ്തിരുന്നു.