കുറ്റൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ നവീകരിച്ച കെട്ടിടം ഉദ്‌ഘാടനം ചെയ്തു

കുറ്റൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിർവഹിച്ചു. മതേതരത്വത്തിനും ഭരണഘടന മൂല്യങ്ങള്‍ക്കും ഊന്നല്‍ നല്‍കിയുള്ള പാഠപുസ്തകങ്ങള്‍ മാത്രമേ സംസ്ഥാനത്ത് പുറത്തിറക്കുകയുള്ളുവെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ എഡ്യൂക്കേഷന്‍ പോളിസി (എന്‍ ഇ പി ) മുഴുവനായി സംസ്ഥാനത്ത് നടപ്പാക്കില്ല. ചരിത്രത്തെ മാറ്റി പഠിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ഒന്നു മുതല്‍ അഞ്ചു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാന സൗകര്യ വിദ്യാഭ്യാസം കൂടുതല്‍ മെച്ചപ്പെടുത്തുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കുട്ടികളുടെ പ്രകടനം കണ്ട് ഗ്രേഡ് നിശ്ചയിക്കുന്നതും കളികളിലൂടെ സ്വന്തമായി കാര്യങ്ങള്‍ മനസിലാക്കുന്നതുമായ ഫിന്‍ലാന്‍ഡ് മോഡലിനെ പറ്റിയും മന്ത്രി വിശദീകരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വിദ്യാഭ്യാസ വകുപ്പില്‍ മാത്രം 74 കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്തു. വളരെ മികച്ചതും രാജ്യത്തിനാകെ മാതൃകയായതുമായ സ്‌കൂള്‍ സംവിധാനമാണ് കേരളത്തിലേതെന്നും മന്ത്രി പറഞ്ഞു.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെയും വിദ്യാകിരണം പദ്ധതിയിലൂടെയും പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ 2016 മുതല്‍ നടത്തുന്നത്. പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ 3000 കോടി രൂപ ചെലവഴിച്ചു. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതോടൊപ്പം അക്കാദമികമായ മുന്നേറ്റത്തിനും പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ട്. പാഠ്യപദ്ധതി പരിഷ്‌കരണം ടെക്സ്റ്റ് ബുക്കുകളുടെ കാലത്തിന് അനുസരിച്ചുള്ളതാക്കുമെന്നും മന്ത്രി പറഞ്ഞു.
കുറ്റൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ആവശ്യമായ കെട്ടിടങ്ങള്‍ നിര്‍മിച്ച് നൽകുമെന്ന് മന്ത്രി അറിയിച്ചു. കുട്ടികളുടെ എണ്ണം വര്‍ധിച്ച കുറ്റൂര്‍ പാണ്ടിശേരി ഭാഗം ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ പഠന സൗകര്യം വര്‍ധിപ്പിക്കുന്നതിനായി സ്‌കൂളിന് ഒരു കോടി രൂപ അനുവദിച്ചതായും അദ്ദേഹം ചടങ്ങില്‍ പ്രഖ്യാപിച്ചു.