ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം, ജാഗ്രത തുടരണം: മന്ത്രി കെ. രാജു

post

വീടുകളില്‍ കഴിയുന്നവര്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ സഹായവും പിന്തുണയും നല്‍കണം

പത്തംതിട്ട: കോവിഡ് 19 വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയുടെ പ്രവര്‍ത്തനം മാതൃകാപരമെന്നും കനത്ത ജാഗ്രത തുടരണമെന്നും ജില്ലയുടെ ചുമതലയുള്ള വനം മന്ത്രി കെ. രാജു പറഞ്ഞു. കൊറോണ വൈറസ് ബാധ നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലയിലെ എംപി., എംഎല്‍എമാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍ എന്നിവര്‍ക്കായി പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തിയ പ്രത്യേക യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 

കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി വീടുകളില്‍ ഐസലേഷനില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും മറ്റു അവശ്യ സാധനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ എത്തിക്കണമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നവര്‍ വീടുകളില്‍ത്തന്നെ ഐസലേഷനില്‍ കഴിയുന്നുണ്ടെന്ന് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ഉറപ്പുവരുത്തണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എല്ലാ പിന്തുണയും നല്‍കണം. സമൂഹത്തിന്റെ രക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ആവശ്യമായ കരുതലുകളും പരിശീലനങ്ങളും നല്‍കണം. 

പരിസര ശുചിത്വം പഞ്ചായത്ത് തലത്തില്‍ ഉറപ്പുവരുത്തണം. കെ.എസ്.ആര്‍.ടി.സി. ദീര്‍ഘദൂരയാത്രക്കാരെ നിരീക്ഷിക്കാനുള്ള സംവിധാനം ജില്ലാഭരണകൂടം ഒരുക്കണം. പ്രത്യേക അനൗണ്‍സ്‌മെന്റുകള്‍ നടത്തി ബസ് സ്റ്റാന്റിന്റെ ഒരുവശത്ത് ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ പരിശോധനകള്‍ നടത്തണം. വിദേശത്ത് നിന്നെത്തുന്നവര്‍ വൃദ്ധസദനങ്ങള്‍ സന്ദര്‍ശിക്കുന്നില്ലെന്നും ഉറപ്പാക്കണം. പ്രായമായവര്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ പ്രത്യേക ശ്രദ്ധ നല്‍കണം. ചെറിയ പനിയോ, ആരോഗ്യ പ്രശ്‌നങ്ങളോ ഉള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. ഇവരുടെ നിര്‍ദേശപ്രകാരം മാത്രമേ ആശുപത്രിയില്‍ സന്ദര്‍ശിക്കാവൂ. വിദേശ രാജ്യങ്ങളില്‍ നിന്നും ആളുകള്‍ കൂടുതലെത്തുന്ന സാഹചര്യമായതിനാല്‍ അതീവ ജാഗ്രതയുണ്ടാകണം. ജില്ലയിലെ താലൂക്ക് ആശുപത്രികളിലും സാമ്പിളുകള്‍ എടുക്കാനുള്ള സംവിധാനം ഒരുക്കണം. അങ്കണവാടികളില്‍ നിന്നുള്ള കുട്ടികള്‍ക്കുള്ള ആഹാരം വീടുകളില്‍ എത്തിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. 

വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് ഭക്ഷണം എത്തുന്നുണ്ടെന്ന് ജില്ലാഭരണകൂടം ഉറപ്പുവരുത്തണം. പ്രവര്‍ത്തനങ്ങള്‍ താഴേത്തട്ടിലേക്കുകൂടി എത്തണം. വിവാഹം, ഉത്സവങ്ങള്‍, മറ്റ് പൊതുപരിപാടികള്‍ തുടങ്ങിയവ സമൂഹനന്മയെക്കരുതി കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കാതെ ചടങ്ങുകള്‍ മാത്രമായി ചുരുക്കണം. ട്യൂഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ഉറപ്പാക്കണം. എന്‍ട്രന്‍സ് ക്ലാസുകള്‍ നടക്കാത്ത ഈ പ്രത്യേക സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നതിനേക്കുറിച്ച് ആലോചന നടന്നുവരുകയാണ്. ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ ശക്തമാക്കണം. പ്രത്യേക ദിവസങ്ങളില്‍ നടത്തിവരുന്ന പ്രാര്‍ഥനകള്‍ ചുരുങ്ങിയ ആളുകളില്‍ തീര്‍ക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വികസന സെമിനാറുകളില്‍ കര്‍മ സമിതി അംഗങ്ങളെ ഉള്‍പ്പെടുത്തി ചെറിയ യോഗങ്ങളാക്കി നടത്തണം. ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്നും മെച്ചപ്പെട്ടതാണെന്നും മന്ത്രി കെ. രാജു പറഞ്ഞു. അവര്‍ക്ക് വാര്‍ഡ്തലം മുതലുളള ജനപ്രതിനിധികള്‍ പിന്തുണ നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തതുമുതല്‍ ഇപ്പോള്‍വരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ പി. ബി. നൂഹ് വിശദീകരിച്ചു. വീടുകളില്‍ ഐസലേഷനിലുള്ളവര്‍ വീട്ടില്‍തന്നെയുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഓരോരുത്തരുടെയും ആവശ്യമാണെന്ന് ജില്ലാ കളക്ടര്‍ പി. ബി. നൂഹ് പറഞ്ഞു. ജില്ലയില്‍ 1,239 പേരാണ് ഐസലേഷനില്‍ കഴിയുന്നത്. വീടുകളില്‍ ഐസലേറ്റ് ചെയ്തിട്ടുള്ള 80 ശതമാനം ആള്‍ക്കാരും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ട്. എന്നാല്‍ 20 ശതമാനം പേര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല. വീടുകളില്‍ ഐസലേഷനില്‍ കഴിയുന്നവര്‍ വീടുകളില്‍ തന്നെ കഴിയുന്നുവെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. 

ജില്ലയില്‍ ഇതുവരെ 45 പേരെയാണ് ആശുപത്രികളില്‍ ഐസലേറ്റ് ചെയ്തിട്ടുള്ളത്. ഇതില്‍ 14 പേരെ ഡിസ്ചാര്‍ജ് ചെയ്തു. എട്ടുപേരെ കൂടി ഡിസ്ചാര്‍ജ് ചെയ്യും. ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നവര്‍ വീടുകളില്‍ നിര്‍ബന്ധമായും ഐസലേഷനില്‍ തുടരണം. നിലവില്‍ ആശുപത്രികളില്‍ 29 പേര്‍ നിരീക്ഷണത്തിലുണ്ട്. അതില്‍ ഏഴുപേര്‍ പോസിറ്റീവാണ്. ഇതുവരെ 80 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചിട്ടുള്ളത്. അതില്‍ 33 സാമ്പിളുകള്‍ നെഗറ്റീവ് ആണ്. 

ഫെബ്രുവരി 27ന് ശേഷം കോവിഡ് 19 വൈറസ്ബാധ രൂക്ഷമായ 10 രാജ്യങ്ങളില്‍ നിന്നും ജില്ലയില്‍ എത്തിയവര്‍ നിര്‍ബന്ധമായും 28 ദിവസവും മറ്റു രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ 14 ദിവസവും വീടുകളില്‍ കഴിയണം. കൊറോണ രോഗം രൂക്ഷമായ ചൈന, ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ, ഫ്രാന്‍സ്, ജര്‍മ്മനി, സ്‌പെയിന്‍, യുഎസ്എ, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഡെന്മാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നെത്തിയവരാണ് 28 ദിവസം നിര്‍ബന്ധമായും വീടുകളില്‍ നിരീക്ഷണത്തില്‍ തുടരേണ്ടത്. മറ്റ് രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ വീടുകളില്‍ 14 ദിവസം നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണം. ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിന്റെയും അവരുമായി ബന്ധപ്പെട്ടുള്ള്വരുടേയുമാണ് റൂട്ട് മാപ്പ് തയ്യാറാക്കിയത്. മറ്റു ജില്ലകളിലും കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ വീടുകളില്‍ കഴിയേണ്ടതുണ്ട്. ജില്ലയില്‍ ജാഗ്രത തുടരേണ്ടത് അത്യാവശ്യമാണെന്നും ഈ സാഹചര്യത്തില്‍ പൊതുപരിപാടികള്‍ പരമാവധി ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു.

ആന്റോ ആന്റണി എംപി, എംഎല്‍എമാരായ മാത്യു ടി. തോമസ്, രാജു എബ്രഹാം, ചിറ്റയം ഗോപകുമാര്‍, വീണാ ജോര്‍ജ്, കെ. യു. ജനീഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ പോലീസ് മേധാവി കെ. ജി. സൈമണ്‍, പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ റോസ്‌ലിന്‍ സന്തോഷ്, തിരുവല്ല സബ് കളക്ടര്‍ ഡോ. വിനയ് ഗോയല്‍, എഡിഎം അലക്‌സ് പി. തോമസ്, ഡിഎംഒ (ആരോഗ്യം) ഡോ. എ. എല്‍. ഷീജ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.   

ഡെപ്യൂട്ടി ഡിഎംഒ ഡോ. സി. എസ്. നന്ദിനി കോവിഡ് 19 ബന്ധപ്പെട്ട ബോധവത്ക്കരണ പരിപാടി അവതരിപ്പിച്ചു. വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി കൈകള്‍ എങ്ങനെ ശുദ്ധമാക്കാമെന്ന് മന്ത്രിക്കും ജനപ്രതിനിധികള്‍ക്കും ആലപ്പുഴ മെഡിക്കല്‍ കോളജിലെ വൈസ് പ്രിന്‍സിപ്പല്‍ ഡോ. സൈറു പരിശീലനം നല്‍കി.