ഡിജിറ്റല്‍ ഡീടോക്സ് സംവിധാനത്തിന് തുടക്കം കുറിച്ചു

കുട്ടികളില്‍ വര്‍ധിച്ചു വരുന്ന വിവിധതരം പെരുമാറ്റം/ലഹരി വസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാകുന്ന പ്രശ്നങ്ങളില്‍ കര്‍ശനമായി ഇടപെടാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍ ഡീടോക്സ് സംവിധാനത്തിന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പത്തനംതിട്ട ജില്ലയില്‍ തുടക്കം കുറിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ചേംബറില്‍ നടന്ന ചടങ്ങില്‍ സി.ഡബ്ല്യു.സി. ചെയര്‍മാന്‍ അഡ്വ. എന്‍. രാജീവ്, സിഡബ്ല്യുസി മെമ്പര്‍മാരായ ഷാന്‍ രമേശ് ഗോപന്‍, അഡ്വ. എല്‍. സുനില്‍ കുമാര്‍, അഡ്വ. പ്രസീത നായര്‍, അഡ്വ. എസ്. കാര്‍ത്തിക, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ പി.എസ്.തസ്നിം, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ്. ശ്രീകുമാര്‍, ഡി.സി.പി.ഒ. നീതാദാസ്, എന്നിവര്‍ പങ്കെടുത്തു.
ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗവും (മൊബൈല്‍, സോഷ്യല്‍ മീഡിയ) മയക്കുമരുന്നിനോടുള്ള ആസക്തിയും രക്ഷിതാക്കളിലും വര്‍ധിച്ച് വരുന്നത് കുട്ടികള്‍ക്ക് സഹായകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. അതിനാല്‍ രക്ഷിതാക്കള്‍ക്കുള്ള തിരുത്തല്‍ സംവിധാനവും ഈ പദ്ധതിയുടെ ഭാഗമായി ഒരുക്കും.
ജില്ലയില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധരുടെ യോഗം ആദ്യം ചേര്‍ന്ന് പദ്ധതിക്ക് രൂപരേഖ തയാറാക്കി. തുടര്‍ന്ന് വിവിധ വകുപ്പുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ വിലയിരുത്തി ഈ പദ്ധതിയുമായി ഏകോപിപ്പിച്ചു. തിരുത്തലും പ്രതിരോധവും ചികിത്സയും ഉറപ്പാക്കുകയും ഇതിലൂടെ കുട്ടികളുടെയും രക്ഷിതാക്കളുടേയും സ്ഥിതിക്ക് മാറ്റമുണ്ടാക്കി തുടര്‍ മേല്‍നോട്ടവും ഉണ്ടാകും. സ്‌കൂള്‍ തലത്തില്‍ വരെ എത്തുന്ന വിവിധ പരിശീലന പരിപാടിയും, കൗണ്‍സലിംഗ്, കിടത്തി ചികിത്സ എന്നിവയും എല്ലാം ഈ പദ്ധതിയുടെ ഭാഗമാണ്. വനിതാശിശു വികസനം, എസ്.എസ്.കെ, എക്സൈസ്, പോലീസ്, ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, കുടുംബശ്രീ എന്നീ വകുപ്പുകളുടെ ഏകോപനം ഈ പദ്ധതിയിലേക്ക് ഉണ്ടാകും.
കുട്ടികളിലെ ലഹരി ഉപയോഗത്തിന് മാധ്യമമാകുന്നത് മൊബൈല്‍ അടക്കമുള്ള ഉപകരണങ്ങളാണ്. ഡിജിറ്റല്‍ ഉപകരണങ്ങള്‍ തന്നെ ലഹരിയായി മാറുന്നതുമാണ് സി.ഡബ്ല്യൂ.സി.യുടെ മുന്‍പില്‍ വരുന്ന കേസുകളിലധികവും. പതിനാറ് വയസില്‍ താഴെ പ്രായത്തില്‍ ഗര്‍ഭിണികളായ കുട്ടികള്‍, ആവര്‍ത്തിച്ച് പോക്സോ അതിജീവിതയായ കുട്ടികള്‍, മൊബൈല്‍ ഉപയോഗം നിയന്ത്രിച്ചതിന്റെ പേരില്‍ വീട് വിട്ട് ഇറങ്ങിപോകുകയും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കണ്ടെത്തുകയും ചെയ്തവര്‍, കൂടെ പഠിക്കുന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലായ ശേഷം നഗ്നഫോട്ടോ എടുത്ത് കൂട്ടുകാര്‍ക്ക് പങ്കുവച്ചവര്‍, ലഹരിയുടെ കടത്തുകാരായും സ്‌കൂളിലെ ഏജന്റായും പ്രവര്‍ത്തിക്കുന്നവര്‍, എന്നിങ്ങനെ വര്‍ദ്ധിച്ചുവരുന്ന പ്രശ്നങ്ങളാണ് ഇങ്ങനെയൊരു പദ്ധതിക്ക് തുടക്കം കുറിക്കാന്‍ കാരണമായത്.