തെരുവുനായ ശല്യം: ഡോഗ് ക്യാച്ചേര്‍സിനെ നിയോഗിക്കും

post

തെരുവുനായ്ക്കളുടെ വംശവര്‍ധന നിയന്ത്രിക്കുന്നതിനുള്ള എബിസി (അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍) പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഡോഗ് ക്യാച്ചേര്‍സിനെ നിയോഗിക്കുന്നു. എബിസി പദ്ധതിയുടെ തുടര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട യോഗത്തിലാണ് തീരുമാനം. ജില്ലയില്‍ പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ ഡോഗ് ക്യാച്ചേര്‍സില്ലെന്നും എബിസി പദ്ധതി സംബന്ധിച്ച് ജനങ്ങള്‍ക്ക് ബോധവത്ക്കരണം ആവശ്യമാണെന്നും യോഗം വിലയിരുത്തി. പത്രപരസ്യം നല്‍കിയും മൃഗസ്‌നേഹികളുടെ കൂട്ടായ്മ ഉപയോഗപ്പെടുത്തിയും ഡോഗ് ക്യാച്ചേര്‍സിനെ ലഭ്യമാക്കും.

ഡോഗ് ക്യാച്ചേര്‍സ് ആകാന്‍ സന്നദ്ധതയുള്ളവര്‍ക്ക് ഗ്രാമപഞ്ചായത്തിലെ വെറ്റിനറി ആശുപത്രികളില്‍ നിന്ന് ആപ്ലിക്കേഷന്‍ ഫോം ലഭിക്കും. ഒരാഴ്ചയ്ക്കുള്ളില്‍ സന്നദ്ധത അറിയിക്കാനും യോഗത്തില്‍ തീരുമാനമായി. സംസ്ഥാനത്ത് ഡോഗ് ക്യാച്ചേര്‍സിന് പരിശീലനം നല്‍കുന്ന സ്ഥാപനങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഗോവയിലെയും കൂനൂരിലെയും വേള്‍ഡ് വെറ്ററിനറി സര്‍വീസ് സെന്ററില്‍ അയച്ച് പരിശീലനം നല്‍കും.

ജില്ലയിലെ എബിസി സെന്ററുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത് സമയബന്ധിതമായി പൂര്‍ത്തിയാക്കും. അതുവരെ കോര്‍പ്പറേഷന്റെ പറവട്ടാനിയിലുളള എബിസി കേന്ദ്രത്തില്‍ ചൊവ്വ, വെളളി ദിവസങ്ങളില്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലെ കേസുകള്‍ പരിഗണിക്കും. വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.