കാർഷിക സംസ്കൃതി ഉണർത്തി കമ്പളനാട്ടി

കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ തിരുനെല്ലി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി തൃശ്ശിലേരി പവർലൂം പാടശേഖരത്തിൽ സംഘടിപ്പിച്ച കമ്പളനാട്ടി ഉത്സവം പാടത്ത് ഞാറ് നട്ട് സബ് കളക്ടർ ആർ. ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്തു. വയനാടിൻ്റെ കാർഷിക പാരമ്പര്യവും പൈതൃകവും ഉണർത്തി തൃശ്ശിലേരിയിൽ നടത്തിയ കമ്പളനാട്ടി നാടിന് ഉത്സവമായി. ആദിവാസി ഗോത്ര വിഭാഗത്തിൻ്റെ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ ഒരു നാട് മുഴുവൻ കമ്പള നാട്ടിയിൽ പങ്കാളികളായി.
പരമ്പരാഗത നെൽ വിത്തിനമായ ചെറിയ തൊണ്ടിയിലാണ് പാടത്ത് നാട്ടിയൊരുക്കിയത്. വയലേലകളുടെ നാട്ടിൽ വയൽനാടിൻ്റെ തനിമ ഒട്ടും ചോരാതെ കമ്പളനാട്ടിക്ക് ദൃശ്യചാരുത നൽകി ഒരു ഗ്രാമവും ഗ്രാമീണരും. തിരുനെല്ലി പഞ്ചായത്തിലെ വിവിധ ആദിവാസി ഊരുകളിൽ നിന്നും അയൽക്കൂട്ടങ്ങളിൽ നിന്നുമായി ഇരുന്നൂറോളം പേർ ഒരേ മനസ്സോടെ കമ്പളനാട്ടി ഉത്സവത്തിൻ്റെ ഭാഗമായി. 5 ഏക്കറോളം വരുന്ന പാടശേഖരത്താണ് കമ്പളനാട്ടി സംഘടിപ്പിച്ചത്. ഗ്രാമത്തിലെ കുട്ടികൾക്ക് മൺമറഞ്ഞു പോകുന്ന കാർഷിക സ്മരണകളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയായി കമ്പളനാട്ടി.
കമ്പളനാട്ടിയിൽ ചുവട് വെച്ച് സബ് കളക്ടർ
ഭരണകാര്യങ്ങളിലെ തിരക്കുകൾക്ക് അല്പം ഇടവേള നൽകി സബ് കളക്ടർ ആർ. ശ്രീലക്ഷ്മി കുറച്ചു സമയം കർഷകയായി മാറി. തൃശ്ശിലേരി പവർലൂം പാടശേഖരത്ത് സംഘടിപ്പിച്ച കമ്പളനാട്ടിയിലാണ് സബ് കളക്ടർ കർഷകരോടൊപ്പം കൂടിയത്. രാവിലെ 10 മണിയോടെ തൃശ്ശിലേരി പടശേഖരത്ത് എത്തിയ സബ് കളക്ടർ ഔദ്യോഗിക വാഹനത്തിൽ നിന്നും നേരെ വയലിലേക്ക് ഇറങ്ങി. നാട്ടിയിൽ പങ്കെടുക്കാനെത്തിയ ഗ്രാമീണർ കൗതുകത്തോടെയും ആവേശത്തോടെയുമാണ് സബ് കളക്ടറെ പാടത്തേക്ക് വരവേറ്റത്.
പാടത്തിറങ്ങിയ സബ് കളക്ടർ ആവേശത്തോടെ കർഷകരോടൊപ്പം ഞാറ് നട്ടു. ഗോത്ര വിഭാഗത്തിൻ്റെ വാദ്യോപകരണങ്ങളായ തുടിയുടെയും കുഴലിൻ്റെയും സംഗീതത്തിനുസരിച്ച് നൃത്തം ചെയ്യാനും മറന്നില്ല സബ് കളക്ടർ. കമ്പളനാട്ടിക്ക് പിന്നിലുള്ള ഐതിഹ്യങ്ങളെക്കുറിച്ച് ഗോത്ര വിഭാഗക്കാരോട് ചോദിച്ച് മനസിലാക്കാനും സബ് കളക്ടർ സമയം കണ്ടെത്തി.