റാന്നി മണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകളില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് തുടങ്ങും

post


കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ റാന്നി താലൂക്കിലെ പഞ്ചായത്തുകളില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കാന്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന താലൂക്ക്തല അവലോകന യോഗത്തില്‍ തീരുമാനമായി. റാന്നിയുടെ കിഴക്കന്‍ മലയോര മേഖലകളില്‍ തോടുകളും നദിയും നിറഞ്ഞു കവിഞ്ഞ് അപകട ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് എംഎല്‍എ യോഗം വിളിച്ചുചേര്‍ത്തത്. മലയോര മേഖലയിലെ പല വീടുകളുടെയും സമീപത്തെ മണ്‍തിട്ട ഇടിഞ്ഞ് അപകട ഭീഷണി ഉണ്ടാകുന്നുണ്ട്.

ആവശ്യമായ ഘട്ടങ്ങളില്‍ ക്യാമ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള സൗകര്യങ്ങള്‍ മുന്‍കൂട്ടി ഒരുക്കി വയ്ക്കുവാനും എംഎല്‍എ നിര്‍ദേശിച്ചു. അതത് വില്ലേജ് ഓഫീസുകള്‍ക്കാണ് ക്യാമ്പുകളുടെ ചുമതല. ക്യാമ്പുകളില്‍ ശുചിമുറി സൗകര്യം ഉറപ്പാക്കണം.

ശബരിമല തീര്‍ഥാടന പാതയിലും മറ്റ് പ്രധാന പാതകളിലും അപകടസ്ഥിതിയിലുള്ള മരങ്ങള്‍ അടിയന്തിരമായി മുറിച്ചുമാറ്റുന്നതിന് വനം വകുപ്പ് അധികൃതരെ ചുമതലപ്പെടുത്തി. അടിയന്തര ചികിത്സയ്ക്കായി റാന്നി താലൂക്ക് ആശുപത്രിയില്‍ 13 കിടക്കകള്‍ എപ്പോഴും സജ്ജമാക്കി വയ്ക്കും. പെരുനാട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബഥനി ആശ്രമത്തില്‍ പത്ത് കിടക്കകള്‍ അടിയന്തര ചികിത്സയ്ക്കായി സജ്ജമാക്കും. പോലീസ് സ്റ്റേഷനുകളിലും വിവരങ്ങള്‍ സ്വീകരിക്കുന്നതിന് പ്രത്യേക ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ആരംഭിക്കും. വൈദ്യുത ബന്ധം തകരാറിലാകുന്ന സാഹചര്യത്തില്‍ ഇവ പുനസ്ഥാപിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ വൈദ്യുത വകുപ്പിനെ ചുമതലപ്പെടുത്തി. നദികളിലൂടെ വരുന്ന എക്കലും ചെളിയും അടിഞ്ഞ് ശുദ്ധജലവിതരണം മുടങ്ങുന്ന സാഹചര്യം ഉണ്ടെന്ന് ജലവിഭവ വകുപ്പ് അറിയിച്ചു.

യോഗത്തില്‍ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍, റാന്നി ഡിവൈഎസ്പി സന്തോഷ് കുമാര്‍, തഹസീദാര്‍ ആര്‍. രാജേഷ് എന്നിവര്‍ പങ്കെടുത്തു