കായികരംഗത്ത് കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുക ലക്ഷ്യം

post


പത്തനംതിട്ട: കായികരംഗത്ത് കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കായിക, വഖഫ്, ഹജ്ജ് കാര്യവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. അയിരൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെറുമൊരു വിനോദം എന്നതിനപ്പുറം കായികരംഗത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സംസ്ഥാനമാണ് കേരളം. അത് മുന്‍നിര്‍ത്തിയാണ് കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും സ്റ്റേഡിയം നിര്‍മാണത്തിന് സര്‍ക്കാര്‍ മുന്‍കൈ എടുത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ജില്ലാതല സ്പോര്‍ട്സ് കൗണ്‍സിലുകളെ കൂടാതെ പഞ്ചായത്ത് തലത്തിലുള്ള സ്പോര്‍ട്സ് കൗണ്‍സിലുകളും രൂപീകരിക്കും. 1300 കോടി രൂപയാണ് കായികരംഗത്തിന് വേണ്ടി കേരളസര്‍ക്കാര്‍ മാറ്റി വച്ചിരിക്കുന്നത്. കിഫ്ബിയില്‍ നിന്നുള്ള 1000 കോടിയും അനുബന്ധഫണ്ടില്‍ നിന്ന് 300 കോടി രൂപയുമാണ് വകയിരുത്തിയത്. എല്ലാവരും മികച്ച രീതിയില്‍ സ്റ്റേഡിയത്തെ ഉപയോഗപ്പെടുത്തണമെന്നും  എല്ലാ തലങ്ങളിലുമുള്ള കായിക ഇനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും കൂടുതല്‍ ആളുകള്‍ക്ക് മികച്ച പരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.