ചങ്ങാതി സര്‍വേയ്ക്ക് തുടക്കമായി; മലയാളം പഠിക്കാന്‍ അതിഥി തൊഴിലാളികള്‍

post

ഇതര സംസ്ഥാന  തൊഴിലാളികളെ സാക്ഷരാക്കുന്നതിന് ജില്ലാ സാക്ഷരതാ മിഷനും അങ്ങാടി ഗ്രാമ പഞ്ചായത്തും ചേര്‍ന്ന് നടത്തുന്ന ചങ്ങാതി പദ്ധതിയുടെ ഭാഗമായി സാക്ഷരതാ സര്‍വേ നടത്തി. റാന്നി അങ്ങാടി പഞ്ചായത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങളിലും തൊഴില്‍ ശാലകളിലുമായിരുന്നു സര്‍വേ. സാക്ഷരതാ മിഷന്റെ പത്താംതരം, ഹയര്‍ സെക്കണ്ടറി തുല്യതാ പഠിതാക്കള്‍, കായംകുളം എംഎസ്എം കോളജ് എന്‍എസ്എസ് യൂണിറ്റ് വിദ്യാര്‍ഥികള്‍, പ്രേരക്മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന നൂറു പേരുടെ സംഘം വിവിധ ടീമുകളായാണ് സര്‍വേ നടത്തിയത്. സര്‍വേ റിപ്പോര്‍ട്ട് ഏപ്രില്‍ രണ്ടാം വാരം പ്രസിദ്ധികരിക്കും. തുടര്‍ന്ന് അതിഥി തൊഴിലാളികള്‍ക്ക് സാക്ഷരതാ ക്ലാസുകള്‍ ആരംഭിക്കും. ഇതിനായി  ഇന്‍സ്ട്രെക്ടര്‍മാരെ നിയോഗിക്കും. ചങ്ങാതി പദ്ധതിക്കായി പ്രത്യേകം  തയാറാക്കിയ പാഠപുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയാണ്  ക്ലാസുകള്‍ നടത്തുന്നത്.

പശ്ചിമ ബംഗാളില്‍ നിന്നുള്ള പിന്റു മണ്ഡലിനെ സര്‍വേ ചെയ്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍  സാക്ഷരതാ  സര്‍വേ ഉദ്ഘാടനം ചെയ്തു. റാന്നി അങ്ങാടി ബാംഗ്ലാം കടവ് ഉപാസനാ തിയേറ്റര്‍ അങ്കണത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ റാന്നി അങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിന്ദു റെജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജെസി അലക്‌സ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജേക്കബ് സ്റ്റീഫന്‍,

റാന്നി അങ്ങാടി പഞ്ചായത്ത് മെമ്പര്‍മാരായ ബി. സുരേഷ് കുമാര്‍, അഞ്ജു ജോണ്‍, ആന്‍ഡ്രൂസ്, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.വി. അനില്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി  ലീല ഗംഗാധരന്‍, പൊതു പ്രവര്‍ത്തകന്‍ നിസാം കുട്ടി, ബ്ലോക് പ്രേരക് ബിന്ദു തുടങ്ങിവര്‍ പങ്കെടുത്തു.