അയിരൂരിന്റെ സ്വന്തം ജനകീയ ആംബുലന്‍സ്

post

 

പത്തനംതിട്ട: കോവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ അയിരൂര്‍ ഗ്രാമ പഞ്ചായത്ത് നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സിന്റെ ദൗര്‍ലഭ്യം. ഇതോടെയാണ് സ്വന്തമായൊരു ആംബുലന്‍സ് പഞ്ചായത്തിന് വേണമെന്ന ആവശ്യം ഉയര്‍ന്നത്. പഞ്ചായത്ത് പ്രസിഡന്റ് അനിത കുറുപ്പിന്റെ നേതൃത്വത്തില്‍ ആംബുലന്‍സ് എന്ന ആവശ്യത്തിനായി പഞ്ചായത്തിലെ ജനങ്ങളെല്ലാം ഒറ്റക്കെട്ടായി അണിനിരന്നു. തുടര്‍ന്ന് ആംബുലന്‍സ് വാങ്ങി നല്‍കാന്‍ കഴിയുന്നവര്‍ക്കായി അന്വേഷണം തുടങ്ങി.


പഞ്ചായത്തിന്റെ ആവശ്യകത അറിഞ്ഞെത്തിയ സിറ്റിസണ്‍ ഇന്ത്യ ഫൗണ്ടേഷന്‍ എന്ന ചാരിറ്റി സംഘടന മുഖേന 15.5 ലക്ഷം രൂപ വിലമതിക്കുന്ന പുതിയ ആംബുലന്‍സ് പഞ്ചായത്തിന് ലഭിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ആംബുലന്‍സ് സേവനം സൗജന്യമായാണ് പഞ്ചായത്ത് അനുവദിച്ചിരിക്കുന്നത്. ബാക്കിയുള്ളവരില്‍ നിന്ന് ചെറിയ തുക ഈടാക്കുന്നുണ്ട്. പദ്ധതി പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന അയിരൂര്‍ പഞ്ചായത്തിന്റെ ജനകീയ പങ്കാളിത്തത്തോടെയുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഈ ആംബുലന്‍സിന്റെ സേവനം.