ഗ്രേസിന് സാന്ത്വനമേകാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ എത്തി

post

ഗ്രേസിന്റെ പഠന ചിലവ് ഡെപ്യൂട്ടി സ്പീക്കര്‍ വഹിക്കും

പത്തനംതിട്ട : ജില്ലാ സഹകരണ ബാങ്കിന്റെ അടൂര്‍ ശാഖയില്‍ നിന്ന് വായ്പ എടുത്ത് വീട് ജപ്തി ചെയ്ത  ചൂരക്കോട് സ്വദേശി ഗ്രേസിന്റെ വീട് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സന്ദര്‍ശിച്ചു. അച്ഛനും അമ്മയും മരണപ്പെടുകയും ഏകാകിയായി മാറുകയും ചെയ്ത ഗ്രേസിന് സ്‌നേഹ സ്പര്‍ശമായി മാറി ഡെപ്യൂട്ടി സ്പീക്കറുടെ സന്ദര്‍ശനം. അച്ഛന്റെയും അമ്മയുടെയും ചികിത്സയ്ക്കായി അച്ഛന്‍ എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ മാര്‍ഗമില്ലാതെ ഗ്രേസ് ബുദ്ധിമുട്ടുകയാണ് എന്നറിഞ്ഞായിരുന്നു ചിറ്റയം എത്തിയത്.    എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ നിവര്‍ത്തിയില്ലാതെ  ബാങ്ക് ജപ്തി  നോട്ടീസ് അയയ്ക്കുകയും സ്ഥലം ജപ്തി ചെയ്ത് ബോര്‍ഡ് വയ്ക്കുകയും ഗ്രേസിന് ഇത്  തിരിച്ചടയ്ക്കാന്‍ യാതൊരു മാര്‍ഗ്ഗവും ഇല്ല എന്ന കാര്യം പത്രവാര്‍ത്തയിലൂടെയാണ് ഡെപ്യൂട്ടി സ്പീക്കര്‍ അറിയുന്നത്. ഡെപ്യൂട്ടി സ്പീക്കര്‍ ഗ്രേസിനെ വീട്ടില്‍ പോയി സന്ദര്‍ശിക്കുകയും എല്ലാ ബാധ്യതകളും തീര്‍ക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുമായി ആലോചിച്ച് അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. ഗ്രേസിന്റെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും  ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഏറ്റെടുക്കുമെന്ന്  ഉറപ്പു നല്‍കുകയും ചെയ്തു.

   ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപുഴ, വാര്‍ഡ് മെമ്പര്‍ സ്വപ്ന, ഗ്രാമ പഞ്ചായത്തംഗം അമ്പാടി രാജേഷ്, അടൂര്‍ നഗരസഭാ കൗണ്‍സിലര്‍ രാജി ചെറിയാന്‍, സി പി ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മണക്കാല രാജേഷ്, ബീനാ ബാബു എന്നിവരും ഒപ്പമുണ്ടായിരുന്നു. ഗവണ്‍മെന്റുമായി ബന്ധപ്പെട്ട് എല്ലാ സഹായങ്ങളും ഉറപ്പ് നല്‍കിയാണ് ഡെപ്യൂട്ടി സ്പീക്കര്‍ മടങ്ങിയത്.