വനസംരക്ഷണം ലോകത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതം: മന്ത്രി അഡ്വ.കെ.രാജു

post

പത്തനംതിട്ട:  വനസംരക്ഷണം ലോകത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്ന് വനം മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു.കോന്നി വനം ഡിവിഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നടുവത്തു മൂഴി ഫോറസ്റ്റ് റെയ്ഞ്ചിലെ പാടം മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്റെ പുതിയതായി പണികഴിപ്പിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പാടം മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ അങ്കണത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാലാവസ്ഥാവ്യതിയാനം, വനസംരക്ഷണം എന്നിവ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. പ്രകൃതിദുരന്തം ഉണ്ടാവാതിരിക്കുവാന്‍ പ്രകൃതിയെ സംരക്ഷിക്കേണ്ടതുണ്ട്.  ആദിവാസികള്‍ക്ക് വനത്തില്‍ താമസിക്കുവാനും, കൃഷി ചെയ്യുവാനും, വീട് വയ്ക്കുവാനും, വസ്തു പിന്‍തുടര്‍ച്ചാവകാശക്കാര്‍ക്ക് നല്‍കുവാനും വനാവകാശ നിയമമുണ്ട്. അവര്‍ക്ക് വീട് വയ്ക്കുന്നതിന്  സ്ഥലത്തു നിന്ന് നട്ടുവളര്‍ത്തിയ വൃക്ഷങ്ങള്‍ മുറിക്കുന്നതില്‍ തെറ്റില്ല. വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനും വിറ്റ് ഉപജീവനം നടത്തുന്നതിനും അവകാശമുണ്ട്. എന്നാല്‍ വൃക്ഷങ്ങള്‍  കച്ചവടം ചെയ്യുന്നത് തെറ്റാണ്. 

കോന്നിയുടെ വനാതിര്‍ത്തികളില്‍ സൗരോര്‍ജ വേലികള്‍ നിര്‍മ്മിക്കും. സംസ്ഥാനത്ത് വന അദാലത്ത് പൂര്‍ത്തിയായപ്പോള്‍ അയ്യായിരത്തിലധികം പരാതികളാണ് ലഭിച്ചത്. അവയ്‌ക്കെല്ലാം തന്നെ തീര്‍പ്പുകല്‍പ്പിക്കുവാന്‍ വകുപ്പിന് കഴിഞ്ഞു. മൂന്ന് കോടിയോളം രൂപ നഷ്ടപരിഹാരം നല്‍കുവാന്‍ കഴിഞ്ഞു. വന്യ ജീവി ആക്രമണം സംഭവിച്ച കൃഷി സ്ഥലങ്ങള്‍ക്ക് ലഭിക്കുന്ന നഷ്ട പരിഹാരത്തുക ഇരട്ടിയാക്കുവാന്‍ സര്‍ക്കാരിന് സാധിച്ചു. വന്യ ജീവി ആക്രമണത്തില്‍ മരണപ്പെടുന്ന ആളിന്റെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാരം അഞ്ച് ലക്ഷത്തില്‍ നിന്ന് പത്തുലക്ഷമായി ഉയര്‍ത്തിയിട്ടുണ്ടെന്നും അദേഹം പറഞ്ഞു.

നബാര്‍ഡ് ആര്‍.ഐ.ഡി.എഫ് സ്‌കീമില്‍ ഉള്‍പ്പെടുത്തി 90.34 ലക്ഷം രൂപ ചെലവിലാണ് ഫോറസ്റ്റ് സ്റ്റേഷന്‍, കാര്‍ട്ടേഴ്‌സ്, ചുറ്റുമതില്‍, ക്വാര്‍ട്ടേഴ്‌സ് നവീകരണം തുടങ്ങിയവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. സര്‍വീസിലിരിക്കെ അകാലത്തില്‍ മരണപ്പെട്ട ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് കോന്നി വന വികാസ ഏജന്‍സി (എഫ്.ഡി.എ) യുടെ ധനസഹായ വിതരണവും മന്ത്രി നിര്‍വഹിച്ചു.