ലക്ഷം അതിഥി തൊഴിലാളികൾ ആദ്യ ഡോസ് വാക്സിൻ തണലിൽ

post

എറണാകുളം ജില്ലയിൽ 'ഗസ്റ്റ് വാക്സ് '  അതിഥി തൊഴിലാളി വാക്സിനേഷൻ അതിവേഗം പൂർത്തിയാക്കുമെന്ന് ജില്ല ലേബർ ഓഫീസർ പി. എം. ഫിറോസ് അറിയിച്ചു.ഞായറാഴ്ച വരെ 190 ക്യാമ്പുകളിലായി  100100 അതിഥി തൊഴിലാളികൾക്കാണ് ആദ്യ ഡോസ് വാക്‌സിൻ നൽകിയത് .

രണ്ടാം ഘട്ട ലോക് ഡൗൺ ആരംഭിക്കുന്ന ഘട്ടത്തിൽ തൊഴിൽ വകുപ്പ് നടത്തിയ വിവരശേഖരണത്തിലൂടെ ജില്ലയിൽ കണ്ടെത്തിയ 77991 തൊഴിലാളി കൾക്കും പുറമെ ലോക്ക്ഡൗണിന് ശേഷം ജില്ലയിൽ എത്തിയ അതിഥി തൊഴിലാളികൾക്കും - വാക്സിൻ നൽകി വരുന്നു.

തൊഴിൽ വകുപ്പിൻ്റെ നേതൃത്വത്തിലാണ് അതിഥി തൊഴിലാളികൾക്കുള്ള ഔട്ട് റീച്ച് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജില്ലാ വാക്സിനേഷൻ ടീം, എൻഎച്ച്എം, തൊഴിൽ വകുപ്പ് എന്നിവയുടെ ഏകോപനത്തോടെയുള്ള പ്രവർത്തനമാണ് ഗസ്റ്റ് വാക്സിൻ്റെ വിജയത്തിനു പിന്നിൽ. സിഎംഎഡി ഉൾപ്പടെയുള്ള സർക്കാരിതര സംഘടനകളും വാക്സിനേഷനുമായി ബന്ധപ്പെട്ട് സഹകരിക്കുന്നുണ്ട്.

'സ്പോൻസർ എ ജാബ്' പദ്ധതി പ്രകാരം ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികൾ മുഖേന സൗജന്യമായി വാക്സിനേഷൻ നൽകുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്.

സ്കാറ്റേർഡ് വിഭാഗം തൊഴിലാളികൾക്കാണ് ക്യാമ്പുകളിൽ വാക്സിനേഷന് മുൻഗണന നൽകുന്നത്. 

കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തെത്തുന്ന തൊഴിലാളികൾക്ക് പുറമേ സ്പോട്ട് രജിസ്ട്രേഷൻ നടത്തിയും വാക്സിനേഷൻ നൽകുന്നുണ്ട്.