ജില്ലയിലെ മുഴുവന്‍ അതിഥി തൊഴിലാളികളും ആദ്യ ഡോസിന്റെ സുരക്ഷയില്‍

post

ഗസ്റ്റ് വാക്‌സ് 100 % പൂര്‍ത്തിയാക്കി

എറണാകുളം: ജില്ലയിലെ മുഴുവന്‍ അതിഥി തൊഴിലാളികള്‍ക്കും കോവിഡ് പ്രതിരോധ വാക്‌സിന്റെ ആദ്യ ഡോസ് നല്‍കി. അതിഥി തൊഴിലാളികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്റെ ആദ്യ ഡോസ് 100 ശതമാനം കൈവരിക്കുന്ന ആദ്യ ജില്ലയാണ് എറണാകുളം. ഇതു വരെ ജില്ലയില്‍ 79,197 അതിഥി തൊഴിലാളികള്‍ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. 4313 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. ജില്ലയില്‍ പുതിയതായി എത്തുന്ന തൊഴിലാളികള്‍ക്കുള്ള വാക്‌സിനേഷന്‍ തുടരുകയാണ്. ആകെ 83510 തൊഴിലാളികള്‍ വാക്‌സിന്‍ സ്വീകരിച്ചു. ജില്ലയിലെ വിവിധ തൊഴിലുടമകള്‍ സ്വകാര്യ ആശുപത്രികള്‍ മുഖേനയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുഖേന നേരിട്ടും അതിഥി തൊഴിലാളികള്‍ക്ക് നല്‍കിയ 31302 ഡോസ്  ഉള്‍പ്പടെയാണിത്.

അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഓരോ പ്രദേശത്തും പ്രത്യേക ഔട്ട് റീച്ച് സെന്ററുകള്‍ പ്രവര്‍ത്തിപ്പിച്ചാണ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയത്. സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തി. 148 ക്യാമ്പുകളാണ് വാക്‌സിനേഷനായി നടത്തിയത്. ചിലയിടങ്ങളില്‍ തൊഴിലുടമകളുടെ നേതൃത്വത്തിലും വാക്‌സിന്‍ നല്‍കി.

പെരുമ്പാവൂരിലാണ് ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ വാക്‌സിനെടുത്തത്. 33482 തൊഴിലാളികള്‍ ഇവിടെ വാക്‌സിന്‍ സ്വീകരിച്ചു. മുവാറ്റുപുഴയില്‍ 8894 പേരും, എറണാകുളത്ത് 16084, ആലുവയില്‍ 4497, അങ്കമാലിയില്‍ 4984, പറവൂരില്‍ 4812 എന്നിങ്ങനെയാണ് വാക്‌സിന്‍ സ്വീകരിച്ചവര്‍. 

ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ് , തൊഴില്‍ വകുപ്പ് , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ആദ്യ ഡോസ് വാക്‌സിനേഷന്‍ നൂറ് ശതമാനം പൂര്‍ത്തിയാക്കിയതെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ പി.എം. ഫിറോസ് അറിയിച്ചു. 

രണ്ടാം ഘട്ട ലോക്ഡൗണ്‍ ആരംഭിക്കുന്ന ഘട്ടത്തില്‍ ജില്ലയില്‍ നടത്തിയ വിവരശേഖരണത്തില്‍ കണ്ടെത്തിയത് 77991 തൊഴിലാളികളെയാണ്. ഇപ്പോള്‍ അതിലേറെ തൊഴിലാളികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ലോക് ഡൗണ്‍ ഇളവുകള്‍ നിലവില്‍ വന്നതിനെ തുടര്‍ന്ന് കൂടുതല്‍ തൊഴിലാളികള്‍ ജില്ലയിലേക്കെത്തിയിട്ടുണ്ട്. അവരെ കൂടി കണ്ടെത്തി വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.