ജില്ലയില്‍ ഓണകിറ്റ് വാങ്ങിയത് 2,95,143 കുടുംബങ്ങള്‍

post

പത്തനംതിട്ട : കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓണക്കാലത്ത് ജനങ്ങളെ സഹായിക്കാനായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ആശ്വാസ കിറ്റ് വിതരണം പത്തനംതിട്ട ജില്ലയില്‍ വിജയകരം. പത്തനംതിട്ട ജില്ലയില്‍ ആകെയുളള 3,52,323 റേഷന്‍ കാര്‍ഡ് ഉടമകളില്‍ 2,95,143 കുടുംബങ്ങള്‍ ഓണകിറ്റ് വാങ്ങി കഴിഞ്ഞു. ജില്ലയിലെ 83.77 ശതമാനം കിറ്റുകളാണ് ഓണം വരെ കൈപ്പറ്റിയിട്ടുളളതെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ സി.വി. മോഹന്‍കുമാര്‍ അറിയിച്ചു.

റേഷന്‍ ഡിപ്പോകളില്‍ വിതരണത്തിന് ആവശ്യമായ കിറ്റുകള്‍ സ്റ്റോക്കുണ്ട്. ഇതുവരെ വാങ്ങാത്തവര്‍ക്ക് തുടര്‍ന്നും റേഷന്‍ ഡിപ്പോകളില്‍ എത്തി കിറ്റ് കൈപ്പറ്റാം. നാല് ഘട്ടമായാണ് റേഷന്‍ ഡിപ്പോകള്‍ വഴി കിറ്റ് വിതരണം നടത്തിയത്. ഒന്നാം ഘട്ടമായി എഎവൈ(മഞ്ഞ) റേഷന്‍ കാര്‍ഡുകള്‍ക്ക് കിറ്റുകള്‍ വിതരണം നടത്തി. ഈ വിഭാഗത്തില്‍ 96.25 ശതമാനം കുടുംബങ്ങള്‍ കിറ്റ് കൈപ്പറ്റി.  രണ്ടാം ഘട്ടമായി പിഎച്ച്എച്ച്(പിങ്ക്) കാര്‍ഡുകള്‍ക്കുളള കിറ്റുകള്‍ 95.63 ശതമാനവും മൂന്നാം ഘട്ടമായി എന്‍പിഎസ്(നീല) കാര്‍ഡുകള്‍ക്കുളള കിറ്റുകള്‍ 84.67 ശതമാനവും നാലാം ഘട്ടമായി എന്‍പിഎന്‍എസ്(വെളള) കാര്‍ഡുകള്‍ 70.74 ശതമാനവും കിറ്റുകള്‍ കൈപ്പറ്റി. കൂടാതെ അനാഥാലയങ്ങള്‍, അഗതി മന്ദിരങ്ങള്‍ അടക്കമുളള സാമൂഹ്യക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കള്‍ക്കായി നാല് അംഗങ്ങള്‍ക്ക് ഒരു കിറ്റ് എന്ന നിലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഓണകിറ്റിന്റെ വിതരണവും ഇതോടൊപ്പം നിര്‍വഹിച്ചു. ഇതുപ്രകാരം പത്തനംതിട്ട ജില്ലയിലെ 109 സ്ഥാപനങ്ങള്‍ക്കായി 907 കിറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.