പന്തളം നഗരസഭയില്‍ ബദല്‍ ഉത്പന്നമേള

post

പത്തനംതിട്ട : പന്തളം നഗരസഭയില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് പകരമായി ഉപയോഗിക്കാവുന്ന ബദല്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശന വിപണനമേള ആരംഭിച്ചു. പന്തളം നഗരസഭ ശുചിത്വമിഷന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെയാണ് ബദല്‍മേള സംഘടിപ്പിച്ചിട്ടുള്ളത്.  ഫെബ്രുവരി രണ്ടു വരെ നടക്കുന്ന മേള നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.കെ.സതി ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന ബദല്‍ മേള രാവിലെ 10 മണി മുതല്‍ രാത്രി എട്ടു വരെയാണ്. 

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ബദല്‍ ഉത്പന്നങ്ങളുടെ മേള സംഘടിപ്പിച്ചിട്ടുള്ളത്. കച്ചവടക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ബദല്‍ ഉത്പന്നങ്ങള്‍ പരിചയപ്പെടുന്നതിനും വാങ്ങുന്നതിനും മേളയില്‍ സൗകര്യമുണ്ട്. പത്തോളം സ്റ്റാളുകളിലായി വിവിധ തുണി, പേപ്പര്‍, തടി ഉത്പന്നങ്ങള്‍ പ്രദര്‍ശനത്തിനും വിപണനത്തിനുമായുണ്ട്. എട്ടു രൂപ മുതലുള്ള വിവിധ തുണിസഞ്ചികള്‍ മേളയില്‍ ലഭ്യമാണ്. കൂടാതെ തുണിയില്‍ നിര്‍മിച്ച ബിഗ്‌ഷോപ്പറുകള്‍, ബാഗുകള്‍, വലിയ സഞ്ചികള്‍, തുണിയില്‍ നിര്‍മിച്ച പേഴ്‌സ്, ഹാന്‍ഡ് ബാഗുകള്‍, മടക്കി വയ്ക്കാവുന്ന സ്‌ട്രോബറി ബാഗുകള്‍, പേപ്പര്‍ കാരിബാഗുകള്‍ എന്നിവ വിപണനത്തിനായുണ്ട്. 

പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നഗരസഭയുടെ നേതൃത്വത്തില്‍ അഞ്ഞൂറ് പേരെ പങ്കെടുപ്പിച്ച് വിളംബര ജാഥ നടത്തി. ജാഥയുടെ ഭാഗമായി നഗരസഭ ചെയര്‍പേഴ്‌സണ്‍, ആരോഗ്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സെക്രട്ടറി ഉദ്യോഗസ്ഥര്‍, എന്‍.സി.സി വിദ്യാര്‍ഥികള്‍ എന്നിവര്‍ ചേര്‍ന്ന് നഗരസഭ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്ലാസ്റ്റിക് കാരിബാഗുകള്‍ വാങ്ങി പകരം ആയിരത്തോളം തുണിസഞ്ചികള്‍ വിതരണം ചെയ്തു. കൂടാതെ എല്ലാ വീടുകളിലും ഒരു തുണിസഞ്ചി വീതം നല്‍കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണ്. നഗരസഭയും ശുചിത്വമിഷനും ചേര്‍ന്ന് വ്യാപാരി വ്യവസായി അംഗങ്ങള്‍ക്ക് ബോധവത്കരണം നല്‍കും.