മുതിര്‍ന്ന പൗരന്‍ന്മാര്‍ക്ക് സുരക്ഷ ഉറപ്പാക്കി ബെല്‍ ഓഫ് ഫെയ്ത്ത് പദ്ധതിക്ക് ജില്ലയില്‍ തുടക്കം

post

പത്തനംതിട്ട : ജില്ലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ 'മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷ വിരല്‍ത്തുമ്പില്‍' എന്ന ആശയത്തില്‍ നടപ്പാക്കുന്ന 'ബെല്‍ ഓഫ് ഫെയ്ത്ത് ' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ജി.ജയദേവ് നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി 21 പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ തിരഞ്ഞെടുത്ത 380 മുതിര്‍ന്ന പൗരന്‍ന്മാര്‍ക്കായി സുരക്ഷ സൈറണ്‍ മുഴങ്ങുന്ന യന്ത്രസംവിധാനം സൗജന്യമായി വിതരണം ചെയ്തു.
സുരക്ഷ സൈറണ്‍ ഒന്നിന് 1550 രൂപ വിലവരും. പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ 6,60,000 രൂപയാണ് അനുവദിച്ചത്. 40 മീറ്റര്‍ പരിധിവരെ പ്രവര്‍ത്തിക്കുന്ന റിമോട്ട് സംവിധാനത്തില്‍ ബൈല്‍ ശബ്ദം പകല്‍ 100 മീറ്റര്‍ പരിധിയിലും രാത്രി 200 മീറ്റര്‍ പരിധിവരെയും കേള്‍ക്കാനാകും. ബി.എസ്.എന്‍.എല്ലുമായി സഹകരിച്ച് 200 ലാന്‍ഡ് ഫോണ്‍ നമ്പറുകളിലും റിസീവര്‍ 20 സെക്കഡ് കൈയ്യില്‍ പിടിച്ചാല്‍ അടിയന്തര സന്ദേശമായി പോലീസ് സ്റ്റേഷനില്‍ എത്തിച്ചേരുന്ന സംവിധാനം പോലീസ് നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. ഒറ്റപ്പെട്ട മുതിര്‍ന്ന ദമ്പതിമാരെയും പൗരന്‍ന്മാരെയുമാണ് ബെല്‍ ഓഫ് ഫെയ്ത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യന്ത്ര സംവിധാനം ലഭിച്ച മുതിര്‍ന്ന പൗരന്‍ന്മാര്‍ അത്യാവശ്യഘട്ടത്തില്‍ മാത്രം സംവിധാനം ഉപയോഗിക്കാവുയെന്നും കുട്ടികളെ കളിപ്പിക്കാന്‍ ഉള്‍പ്പെടെയുള്ള വിനോദങ്ങള്‍ക്ക് ദുരുപയോഗം ചെയ്യരുതെന്നും ജില്ലാ പോലീസ് മേധാവി ജി. ജയ്‌ദേവ് പറഞ്ഞു. 
സംവിധാനം ഉപയോഗിക്കുന്ന ഓരോ മുതിര്‍ന്ന പൗരന്മാരുടെ അയല്‍വാസികളെ സംവിധാനത്തെകുറിച്ച് ബോധവത്ക്കരിക്കും. മൂന്നോ നാലോ കുടുംബത്തെ അടിയന്തര സന്ദേശം ലഭിച്ചാല്‍ വേണ്ട തുടര്‍നടപടി സ്വീകരിക്കാന്‍ ചുമതലപ്പെടുത്തും. അടിയന്തര സന്ദേശം ലഭിച്ചാല്‍ അയല്‍വാസികള്‍ ഉടന്‍ സ്ഥലത്തെത്തുകയും പോലീസില്‍ അറിയിക്കുകയും വേണം. ബെല്‍ ഓഫ് ഫെയ്ത്ത് പദ്ധതി വിജയിക്കുകയാണെങ്കില്‍ ഘട്ടം ഘട്ടമായി പദ്ധതി വ്യാപിപ്പിക്കുന്നത് പരിഗണിക്കുമെന്നും അദേഹം പറഞ്ഞു. ജില്ലാ പോലീസ് മേധാവി യന്ത്രസംവിധാനത്തിന്റെ വിതരണ ഉദ്ഘാടനവും ചടങ്ങില്‍ നിര്‍വഹിച്ചു.
ജനമൈത്രി ജില്ല നോഡല്‍ ഓഫീസര്‍ ഡിവൈ.എസ്.പി: ആര്‍.സുധാകരന്‍പിള്ള, ഡിവൈ.എസ്.പിന്മാരായ കെ.സജീവ്, ജവഹര്‍ ജനാര്‍ദ്ദ്, ആര്‍.ജോസ്, റിട്ട.ഡിവൈ.എസ്.പിന്മാരായ മന്‍മദന്‍ നായര്‍, ഫിലിപ്പോസ് എബ്രഹാം, പോലീസ് ഇന്‍സ്‌പെക്ടര്‍ നൂഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു. ഉപകരണം ലഭിച്ച സന്തോഷത്തില്‍ വയോജന പ്രതിനിധി ആറന്മുള രാമചന്ദ്രന്‍ ആചാരി തന്റെ 'പ്രായമായി' എന്ന കവിത വേദിയില്‍ ചൊല്ലിയത് ഇരുകൈകളും അടിച്ചാണ് സദസ് സ്വീകരിച്ചത്.