ഇലക്ഷന്‍ ബോധവത്കരണവുമായി ജില്ലയില്‍ യന്ത്രമനുഷ്യനെത്തി

post

ഇടുക്കി : ജില്ലയില്‍ തിരഞ്ഞെടുപ്പ് ബോധവത്കരണത്തിന് (സ്വീപ്) യന്ത്രമനുഷ്യനെത്തി. സംസ്ഥാന ഇലക്ഷന്‍ വിഭാഗം ആവിഷ്‌കരിച്ചിട്ടുള്ള ഏറ്റവും പുതിയ ഡിജിറ്റല്‍ ബോധവത്കരണ പരിപാടിയുടെ ഭാഗമായിട്ടാണ് സാന്‍ബോട്ട് എന്ന പേരിലുള്ള രണ്ട് ഇന്‍കര്‍ റോബോട്ടുകളെ രംഗത്തിറക്കിയിത്. തൊടുപുഴ മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ്, സിവില്‍ സ്റ്റേഷന്‍, ജില്ലാകളക്ടറേറ്റ്, കട്ടപ്പന ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ ജില്ലാ ഇലക്ഷന്‍ വിഭാഗം നടത്തുന്ന സ്വീപ് പരിപാടിയുടെ ഭാഗമായി റോബോട്ടിനെ അവതരിപ്പിച്ചു.

വോട്ടര്‍മാരുമായി ഇലക്ഷന്റെ പ്രാധാന്യത്തെ കുറിച്ച് റോബോട്ട് സംവദിച്ചു. പൊതു ജനങ്ങളും സര്‍ക്കാര്‍ ജീവനക്കാരും ഉള്‍പ്പെടെ നിരവധിയാളുകള്‍ ബോധവല്‍ക്കരണ പരിപാടിയില്‍ സംബന്ധിച്ചു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ചോദിക്കുന്ന വോട്ടര്‍മാരുമായി ഇംഗ്ലീഷിലാണ് റോബോട്ട് സംവദിക്കുക. ജില്ലാ ആസ്ഥാനത്ത് കളക്ടര്‍ എച്ച്.ദിനേശന്‍, അസി. കളക്ടറും സ്വീപ് നോഡല്‍ഓഫീസറുമായ സൂരജ് ഷാജി എന്നിവരുമായും റോബോട്ട് സംസാരിച്ചു.

ജില്ലയിലെ എല്ലാ വിഭാഗം ആളുകളെയും പോളിങ് ബൂത്തിലെത്തിക്കുക എന്ന ലക്ഷ്യത്തിലാണ് ആള്‍ ജില്ലയില്‍ റോബോട്ടിനെ ഉപയോഗിച്ച് ബോധവല്‍ക്കരണം സംഘടിപ്പിച്ചതെന്ന് കളക്ടര്‍ എച്ച്.ദിനേശന്‍ പറഞ്ഞു. ആള്‍ക്കൂട്ടത്തിലേക്ക് കടന്ന് ചെന്നാണ് റോബോട്ടുകളുടെ സംവാദമെന്ന പ്രത്യേകതയുമുണ്ട്. ഇതിന് പുറമേ റോബോട്ടില്‍ ഘടിപ്പിച്ചിരിക്കുന്ന സ്‌ക്രീനില്‍ ഇലക്ഷന്‍ സംബന്ധമായുള്ള വിവിധ വീഡിയോകള്‍ പ്രദര്‍ശിപ്പിക്കുന്നുമുണ്ട്. ഇതോടൊപ്പം മലയാളത്തില്‍ ഇലക്ഷന്‍ സംബന്ധമായ കാര്യങ്ങളും റോബോട്ടുകള്‍ വിശദീകരിക്കുന്നുണ്ട്. തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നടത്തിയ ബോധവല്‍ക്കരണ പരിപാടി തഹസില്‍ദാര്‍ കെ.എം.ജോസുകുട്ടിയും തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ ഹുസൂര്‍ശിരസ്തദാര്‍ മിനി കെ.ജോണും ഉദ്ഘാടനം ചെയ്തു.

മനുഷ്യ സദൃശ്യ ആകാരത്തോടു കൂടിയ സാന്‍ബോട്ട് എന്ന റോബോട്ടിന് കണ്ടും കേട്ടും കാര്യങ്ങള്‍ ഗ്രഹിക്കുന്നതിന് 60 സെന്‍സറുകളാണുള്ളത്. ത്രിമാന ക്യാമറയോടു കൂടിയ സാന്‍ബോട്ടില്‍ ഹൈഡെഫിനിഷന്‍ ടച്ച്സ്‌ക്രീനുണ്ട്. ചലനം ചക്രങ്ങളിലാണ്. ചാര്‍ജ് തീര്‍ന്നാല്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ സമീപത്ത് ഉണ്ടെങ്കില്‍ അവിടെ എത്തി സ്വയം ചാര്‍ജ് ചെയ്യാന്‍ കഴിവുണ്ട്. മനുഷ്യന്റെ കണ്ണുകള്‍ പോലെ രണ്ട് ക്യാമറകളാണ് ചുറ്റുപാടുംതിരിച്ചറിയുന്നത്. ഒന്ന്എച്ച്ഡികളറുംമറ്റൊന്ന് 3 ഡിയുമാണ്. മനുഷ്യരെപ്പോലെ തന്നെ ശബ്ദം  കേള്‍ക്കാനും കഴിവുണ്ട്. കൈകള്‍ ചലിപ്പിക്കാനും ആശയ വിനിമയത്തിനും കഴിയും. മുന്നിലമു വസ്തുക്കളെ ഇന്‍ഫ്രാറെഡ് സെന്‍സറിലൂടെ തിരിച്ചറിയും. സബ്വൂഫര്‍ ഉപയോഗിച്ചാണ് റോബോട്ടുകള്‍ മനുഷ്യരോടു സംസാരിക്കുക.

ഞായറാഴ്ച്ച അടിമാലിയില്‍ 11.30 നും മൂന്നാറില്‍ വൈകിട്ട് അഞ്ചിനും റോബോട്ടെത്തും. സ്റ്റാര്‍ട്ട്അപ്പ് സംരംഭമായ തൃശൂരിലെ ഇന്‍കര്‍ റോബോട്ടിക്സാണ് റോബോട്ടുകളെ ജില്ലയിലെത്തിച്ചിട്ടുള്ളത്.