ജില്ലയില്‍ ഏഴ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍കൂടി ശുചിത്വ പദവി സ്വന്തമാക്കി

post

പത്തനംതിട്ട : ഖരമാലിന്യ സംസ്‌കരണത്തില്‍ മികവ് പുലര്‍ത്തി ജില്ലയിലെ ഏഴ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍കൂടി ശുചിത്വ പദവിയിലേക്ക്. ഇതോടെ ജില്ലയില്‍ ശുചിത്വ പദവി നേടിയ ഗ്രാമപഞ്ചായത്തുകളുടെ എണ്ണം 42 ആയി. രണ്ട് നഗരസഭകളും രണ്ട് ബ്ലോക്കുകളും ജില്ലയില്‍ ശുചിത്വ പദവി നേടി.  ഗ്രാമപഞ്ചായത്ത്തല പ്രഖ്യാപനം കൊറ്റനാട് ഗ്രാമപഞ്ചായത്തില്‍ രാജു എബ്രഹാം എം.എല്‍.എ നിര്‍വഹിച്ചു. ഇരവിപേരൂര്‍, കവിയൂര്‍, കൊറ്റനാട്, മല്ലപ്പുഴശ്ശേരി, നാരങ്ങാനം, കടമ്പനാട്, ചിറ്റാര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് രണ്ടാംഘട്ട പ്രഖ്യാപനം നടന്നത്. തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാരാണ് ഈ ഗ്രാമപഞ്ചായത്തുകളില്‍ പ്രഖ്യാപനം നടത്തിയത്.  ഹരിതകേരളം മിഷന്‍, ശുചിത്വമിഷന്‍, ക്ലീന്‍ കേരള കമ്പനി, മഹാത്മാഗാന്ധി തൊഴിലുറപ്പ് മിഷന്‍, അയ്യങ്കാളി തൊഴിലുറപ്പ് മിഷന്‍, കുടുംബശ്രീ എന്നിവയുടെ സംയുക്ത പ്രവര്‍ത്തനമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ  ശുചിത്വ പദവി പ്രഖ്യാപനത്തിലേക്കു നയിച്ചത്. വരും ദിവസങ്ങളില്‍ ദ്രവവാതക മാലിന്യ സംസ്‌കരണത്തിലും മികവ് തെളിയിച്ച് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സമ്പൂര്‍ണ ശുചിത്വ പദവിയിലേക്ക് എത്തിക്കാനുളള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുമെന്ന് ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍.രാജേഷ് പറഞ്ഞു.