സാന്ത്വന സ്പര്‍ശം അദാലത്ത്; ജില്ലയില്‍ 15, 16, 18 തീയതികളില്‍

post

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി ഫെബ്രുവരി 15, 16, 18 തീയതികളില്‍ മൂന്നു മന്ത്രിമാരുടെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയില്‍ നടക്കുന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിലേക്കുള്ള പരാതികള്‍ ഇന്ന്(ഫെബ്രുവരി 3 ബുധന്‍) മുതല്‍ ഒന്‍പതു വരെ സ്വീകരിക്കും. അക്ഷയ കേന്ദ്രങ്ങളിലും കളക്ടറേറ്റിലും പരാതികള്‍ നല്‍കാം. www.cmo.kerala.gov.in എന്ന വെബ് സൈറ്റില്‍  പരാതികള്‍ ഓണ്‍ലൈനായും സമര്‍പ്പിക്കാം. സൈറ്റില്‍ അപേക്ഷ/ പരാതി സമര്‍പ്പിക്കുക എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് വ്യക്തിവിവരങ്ങള്‍ രേഖപ്പെടുത്തി രജിസ്റ്റര്‍ ചെയ്തതിനു ശേഷം പരാതി/അപേക്ഷ സമര്‍പ്പിക്കാം. പ്രളയം, ലൈഫ് മിഷന്‍, പോലീസുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ അദാലത്തില്‍ പരിഗണിക്കില്ല.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കുന്നവരും ചികിത്സാ ധനസഹായ അപേക്ഷകള്‍ സമര്‍പ്പിക്കുന്നവരും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും, ചികിത്സാ ചിലവുകള്‍ വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റും, റേഷന്‍ കാര്‍ഡ്, മറ്റ് അനുബന്ധ സര്‍ട്ടിഫിക്കറ്റുകളും സമര്‍പ്പിക്കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ടു വര്‍ഷത്തിനുള്ളില്‍ ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.

പരാതികള്‍ സ്വന്തം നിലയില്‍ ഓണ്‍ലൈനായോ, അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സമര്‍പ്പിക്കാം. അപേക്ഷാഫീസ് ഈടാക്കില്ല. അക്ഷയ സെന്ററുകള്‍ക്കുള്ള ഫീസ് സംസ്ഥാന സര്‍ക്കാര്‍ നല്‍കും. അദാലത്തില്‍ നേരത്തെ പരാതി നല്‍കിയിട്ടും തീര്‍പ്പാകാതെയുള്ളവയും പുതിയ പരാതികളും സ്വീകരിക്കും.

വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ അദാലത്തിന് നേതൃത്വം വഹിക്കും. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനാണു മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ സാന്ത്വന സ്പര്‍ശം  അദാലത്ത് നടത്തുന്നത്.

ലഭിക്കുന്ന പരാതികള്‍ ജില്ലാ തലത്തില്‍ പരിഹരിക്കേണ്ടവയെന്നും സംസ്ഥാന തലത്തില്‍ പരിഹിക്കേണ്ടവയെന്നും രണ്ടായി തിരിച്ചാകും അടിയന്തര പരിഹാരം നിര്‍ദേശിക്കുന്നത്. അദാലത്ത് നടക്കുന്ന കേന്ദ്രങ്ങളില്‍ നേരിട്ടു പരാതി നല്‍കാനും അവസരമുണ്ടാകും. ഇങ്ങനെയുള്ളവ  ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യിപ്പിച്ച് ഏഴു ദിവസത്തിനകം തീരുമാനമെടുക്കും.

അദാലത്തില്‍ ലഭിക്കുന്ന പരാതികള്‍ തരംതിരിക്കാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ അഞ്ച് അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. റവന്യൂ ഉദ്യോഗസ്ഥര്‍ക്കു പുറമേ ജില്ലാ സപ്ലൈ ഓഫിസര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, സാമൂഹ്യനീതി ഓഫിസര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എന്നിവരാണു സംഘത്തിലുണ്ടാകുക

കോഴഞ്ചേരി, അടൂര്‍ താലൂക്കുകളുടെ  അദാലത്ത് 15ന് പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍ ഓഡിറ്റോറിയത്തിലും, റാന്നി, കോന്നി താലൂക്കുകളിലെ അദാലത്ത് 16ന് കോന്നി വകയാര്‍ സെന്റ് മേരീസ് മലങ്കര കാത്തോലിക് ചര്‍ച്ച് മേരി മാതാ കമ്മ്യൂണിറ്റി ഹാളിലും, മല്ലപ്പള്ളി, തിരുവല്ല താലൂക്കുകളുടെ അദാലത്ത് 18ന് തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തിലും നടക്കും. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും അദാലത്ത് സംഘടിപ്പിക്കുക. കുടിവെള്ളം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുടുംബശ്രീയുടെ പ്രത്യേക ഫുഡ് കോര്‍ട്ടുകളും പ്രവര്‍ത്തിക്കും.