കൊവിഡ്: ജില്ലയില്‍ വാക്സിനേഷന്‍ ഒമ്പത് കേന്ദ്രങ്ങളില്‍ ആദ്യഘട്ടം രജിസ്റ്റര്‍ ചെയ്തത് 27233 പേര്‍

post

കണ്ണൂര്‍: ജില്ലയില്‍ ഒമ്പത് ആരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യദിനം കൊവിഡ് വാക്സിന്‍ കുത്തിവെപ്പ് നടക്കും. കൊവിഡ് രോഗികളെ പരിചരിക്കേണ്ടി വരുന്നതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിനേഷന്‍ നല്‍കുക. സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 10563 ഉം സ്വകാര്യ മേഖലയിലെ 10670 ഉം ആരോഗ്യ പ്രവര്‍ത്തകരടക്കം ആകെ 27233 പേര്‍ ഇതിനകം വാക്സിന്‍ ലഭിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ജില്ലയില്‍ കൊവിഡ് വാക്സിനേഷനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. എം പ്രീത അറിയിച്ചു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി,  ഇരിട്ടി, പാനൂര്‍ താലൂക്ക് ആശുപത്രികള്‍, മയ്യില്‍ സാമൂഹിക ആരോഗ്യകേന്ദ്രം, കതിരൂര്‍, തേര്‍ത്തല്ലി, കൊട്ടിയൂര്‍ കുടുംബാരോഗ്യകേന്ദ്രങ്ങള്‍, ചെറുകുന്ന് ഗവ. ആയുര്‍വേദ ആശുപത്രി എന്നീ ആരോഗ്യ കേന്ദ്രങ്ങളിലാണ് ആദ്യദിനം കുത്തിവെപ്പ് നടക്കുക. സര്‍ക്കാര്‍ മേഖലയില്‍ 100 കേന്ദ്രങ്ങളിലും സ്വകാര്യ മേഖലയില്‍ 20 കേന്ദ്രങ്ങളിലും കുത്തിവെപ്പിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ഒരു കേന്ദ്രത്തില്‍ ഒരു ദിവസം രാവിലെ 50 പേര്‍ക്കും ഉച്ചയ്ക്കു ശേഷം 50 പേര്‍ക്കുമായി 100 പേര്‍ക്കാണ് കുത്തിവെയ്പ് നല്‍കുക. ഇതിനായി ഓരോ വാക്സിന്‍ കേന്ദ്രത്തിലും അഞ്ച് പേരടങ്ങിയ വാക്സിനേഷന്‍ ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. കുത്തിവെപ്പിന്റെ തീയതിയും സമയവും സ്ഥലവും അറിയിച്ച്  രജിസ്റ്റര്‍ ചെയ്ത ഗുണഭോക്താക്കളുടെ മൊബൈല്‍ നമ്പറിലേക്ക് മെസ്സേജ് അയക്കും. ഗുണഭോക്താക്കള്‍ അവര്‍ക്ക് ലഭിക്കുന്ന മെസ്സേജുകള്‍ ശ്രദ്ധിക്കുകയും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അനുവദിച്ച സമയത്ത് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുമായി അതത് സ്ഥലത്ത് ഹാജരാകേണ്ടതുമാണ്. കൊവിഡ് രോഗലക്ഷണങ്ങളുള്ളവരും കൊവിഡ് പോസ്റ്റീവായി ചികിത്സയില്‍ കഴിയുന്നവരും വാക്സിനേഷന് ഹാജരാകേണ്ടതില്ല. കൊവിഡ് നെഗറ്റീവായി 28 ദിവസത്തിനു ശേഷം മാത്രമേ അവര്‍ക്ക് കുത്തിവെപ്പ് ലഭിക്കൂ. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, 18 വയസ്സില്‍ താഴെയുള്ളവര്‍, മുമ്പ് ഏതെങ്കിലും കുത്തിവെപ്പ് എടുത്തതിനാല്‍ അലര്‍ജി ഉണ്ടായിട്ടുള്ളവര്‍ എന്നിവര്‍ക്ക് കുത്തിവെപ്പ് നല്‍കില്ല.

റിസപ്ഷന്‍, തിരിച്ചറിയല്‍ മുറി, വാക്സിനേഷന്‍ മുറി, നിരീക്ഷണ മുറി എന്നിവ ഓരോ കുത്തിവെപ്പ് കേന്ദ്രത്തിലും സജ്ജീകരിച്ചിട്ടുണ്ട്. കുത്തിവെപ്പിനു ശേഷം അരമണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞതിനു ശേഷമാണ് പോകാന്‍ അനുവദിക്കുക. കുത്തിവെപ്പിനെത്തുടര്‍ന്ന് പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ അതിനായി പ്രത്യേക സംവിധാനം ഓരോ കേന്ദ്രത്തിലും ഒരുക്കിയിട്ടുണ്ട്. വാക്സിനേഷന്‍ കേന്ദ്രത്തിലേക്കുള്ള പ്രവേശനവും പുറത്തു കടക്കലും വ്യത്യസ്ത വാതിലുകളിലൂടെ ആയിരിക്കും. ഒരാള്‍ക്ക് രണ്ട് ഡോസ് കുത്തിവെപ്പാണ് നല്‍കുക. ആദ്യ കുത്തിവെപ്പ് കഴിഞ്ഞ് 28 ദിവസങ്ങള്‍ക്കു ശേഷം അടുത്ത ഡോസ് നല്‍കും. രണ്ടാമത്തെ ഡോസ് ലഭിച്ച് 14 ദിവസങ്ങള്‍ക്കു ശേഷം മാത്രമേ ഒരാള്‍ പ്രതിരോധ ശേഷി ആര്‍ജ്ജിക്കുകയുള്ളൂ.

വാക്സിനേഷന്‍ പ്രക്രിയകളുടെ ക്ഷമത പരീക്ഷിക്കുന്നതിനും ന്യൂനതകള്‍ പരിഹരിക്കുന്നതിനും ജില്ലയില്‍ ജനുവരി എട്ടിന് നടത്തിയ ഡ്രൈ റണ്‍ പൂര്‍ണ്ണ വിജയമായിരുന്നു. വാക്സിനേഷന്റെ മേല്‍നോട്ടത്തിനും നിരന്തര മോണിറ്ററിങ്ങിനുമായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ജില്ലാ ടാസ്‌ക് ഫോഴ്സും ബ്ലോക്ക് തലത്തില്‍ ബ്ലോക്ക് ടാസ്‌ക് ഫോഴ്സും രൂപീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ ജില്ലാതലത്തില്‍ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നുണ്ട്.

ജില്ലാ, ബ്ലോക്ക് ടാസ്‌ക് ഫോഴ്സ് അംഗങ്ങള്‍ക്കും ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ക്കുമായി ജില്ലാതല ശില്‍പശാല ബുധനാഴ്ച ഓണ്‍ലൈനായി നടന്നു. കൊവിഡ് വാക്സിനേഷന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ചും മുന്നൊരുക്കങ്ങളെക്കുറിച്ചും ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍  ഡോ. ബി സന്തോഷ് ക്ലാസ്സെടുത്തു.