നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടിങ് മെഷീനുകളുടെ ആദ്യഘട്ട പരിശോധനയ്ക്ക് (എഫ് എൽ സി) തുടക്കമായി

post

തൃശൂർ: 2021 ലെ കേരള നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഫസ്റ്റ് ലെവൽ ചെക്കിങ്ങിന് തൃശൂർ ഗവ എൻജിനീയറിങ് കോളേജ് കോൺഫറൻസ് ഹാളിൽ തുടക്കമായി. പരിശോധന കേന്ദ്രം ജില്ലാ കലക്ടർ എസ് ഷാനവാസ് സന്ദർശിച്ച് വിലയിരുത്തി.
4700 കൺട്രോൾ യൂണിറ്റുകളും 4700 ബാലറ്റ് യൂണിറ്റുകളും 5000 വിവിപാറ്റ് മെഷീനുകളുമാണ് ഇവിടെ പരിശോധനയ്ക്കായി ഒരുക്കിയിരിക്കുന്നത്.
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലെ 4 എൻജിനീയർമാർ അടങ്ങുന്ന സംഘമാണ് ഫസ്റ്റ് ലെവൽ ചെക്കിങ് നടത്തുന്നത്.
പ്രവർത്തനക്ഷമമായ മെഷീനുകളിൽ ഒ കെ സ്റ്റിക്കർ അടിക്കുകയും പ്രവർത്തനക്ഷമമല്ലാത്ത മെഷീനുകൾ കേടുപാടുകൾ തീർക്കുന്നതിനായി
റിജക്റ്റ് സ്റ്റിക്കർ അടിച്ച് മാറ്റുകയും ചെയ്യുന്ന പ്രവർത്തനമാണ് പുരോഗമിക്കുന്നത്.
ആദ്യഘട്ട പരിശോധനയ്ക്ക് ഏതാണ്ട് ഒരുമാസം സമയമാണ് എടുക്കുക. ഇലക്ഷൻ കമ്മീഷൻ അനുശാസിക്കുന്ന പരിശോധന കേന്ദ്രത്തിന്റെ ക്രമീകരണങ്ങൾ ജില്ലാ കലക്ടർ വിലയിരുത്തി.
പരിശോധന കേന്ദ്രത്തിന്റെ സുരക്ഷാ സംവിധാനങ്ങൾ, സിസിടിവി ക്യാമറകളുടെ പ്രവർത്തനം, വെബ്കാസ്റ്റിംഗ്, മെറ്റൽ ഡിറ്റക്റ്റർ, ദേഹപരിശോധന, സാനിറ്റൈസേഷൻ, ലോഗ് ബുക്ക്‌, മെഷീനുകൾ എന്നിവ ജില്ലാ കലക്ടർ പരിശോധിച്ചു. ബിഎസ്എൻഎല്ലിന്റെ സഹായത്തോടെയാണ് ബ്രോഡ് ബാൻഡ് കണക്ടിവിറ്റിയും സുരക്ഷാ ക്യാമറകളും കേന്ദ്രത്തിൽ സജ്ജമാക്കിയിരിക്കുന്നത്.
ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ യു ഷീജ ബീഗം, എഫ് എൽ സി സൂപ്പർവൈസർ ഡോ റെജിൽ എം സി, നോഡൽ ഓഫീസർ റഫീഖ് പി യു, അസിസ്റ്റന്റ് നോഡൽ ഓഫീസർ സണ്ണി ഡേവിസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ 20 ജീവനക്കാരാണ് ഫസ്റ്റ് ലെവൽ ചെക്കിങ്ങിൽ ഏർപ്പെട്ടിരിക്കുന്നത്. കൂടാതെ മെഡിക്കൽ, പൊലീസ്, ഫയർ ഫോഴ്സ് വകുപ്പുകളുടെ സേവനവും ഉറപ്പാക്കിയിരുന്നു.