തദ്ദേശ പൊതുതെരഞ്ഞെടുപ്പ്:ജില്ലയില്‍ വന്‍ പോലീസ് സുരക്ഷ

post

10 സ്‌ട്രൈക്കിംഗ് ഫോഴ്‌സ്

പത്തനംതിട്ട: തദ്ദേശ സ്വയംഭരണ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയില്‍ പോലീസിന്റെ എല്ലാ സുരക്ഷാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി അഡീഷണല്‍ എസ്.പി: എ.യു സുനില്‍ കുമാര്‍ പറഞ്ഞു. ജില്ലയില്‍ 1984 സിവില്‍ പോലീസ് ഓഫീസര്‍മാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍, 187 എസ്.ഐ, എഎസ്‌ഐ മാര്‍, 41 ഇന്‍സ്‌പെക്ടര്‍മാര്‍, 425 സ്‌പെഷല്‍ പോലീസ് ഉദ്യോഗസ്ഥരെയും എട്ട് ഡിവൈഎസ്പി മാരെയുമാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയോഗിച്ചിരിക്കുന്നത്. എക്‌സൈസില്‍ നിന്നും 70 പേരെയും എടുത്തിട്ടുണ്ട്. 95 ഹോംഗാര്‍ഡുകളും ഉണ്ടാകും. നിലവില്‍ ജില്ലയില്‍ മൂന്ന് സബ് ഡിവിഷനുകളാണുള്ളത്. ഇതുകൂടാതെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റാന്നി, പന്തളം, കോന്നി എന്നിവിടങ്ങളില്‍ അധികമായി മൂന്നു സബ് ഡിവിഷനുകള്‍ കൂടി ഡിവൈഎസ്പിമാരുടെ നേതൃതത്തില്‍ പ്രവര്‍ത്തിക്കും. ജില്ലയ്ക്ക് പുറത്തുനിന്നായി ഒരു ഡിവൈഎസ്പി, 16 ഇന്‍സ്‌പെക്ടര്‍, 183 എസ്.ഐ, എ.എസ്.ഐ, 1288 സിപിഒ, എസ് സിപിഒ എന്നിവരും ജില്ലയിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ പ്രവര്‍ത്തിക്കും. ഇതിനു പുറമെ പത്ത് സ്‌ട്രൈക്കിംഗ് ഫോഴ്‌സുകളും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകുമെന്നും അഡീഷണല്‍ എസ്.പി പറഞ്ഞു.