റോഡുകളുടെ മികവുറ്റ പുനര്‍നിര്‍മാണം സാധ്യമാക്കും: മുഖ്യമന്ത്രി

post

പാലക്കാട് : പ്രളയത്തില്‍ നിന്നും പഠിച്ച പാഠങ്ങള്‍ ഉള്‍ക്കൊണ്ട് വലിയതോതില്‍ ഈട് നില്‍ക്കുന്ന റോഡുകളുടെ മികവുറ്റ പുനര്‍നിര്‍മ്മാണം സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ വേഗത, കാര്യക്ഷമത, ഗുണനിലവാരം, നൂതനവും ആധുനികവുമായ സാങ്കേതികവിദ്യ, ദീര്‍ഘകാല ഈടുനില്‍പ്പ് എന്നിവ ഉറപ്പുവരുത്തിയുള്ള നിര്‍മ്മാണരീതിയാണ് നടപ്പില്‍ വരുത്തുക. റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിലുള്‍പ്പെടുത്തി ലോക ബാങ്കിന്റെ സഹായത്തോടെ നിര്‍മിക്കുന്ന പാലക്കാട് -പെരിന്തല്‍മണ്ണ റോഡ് വികസന പദ്ധതി ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.  

പാലക്കാട് പെരിന്തല്‍മണ്ണ റോഡില്‍ മുണ്ടൂര്‍ മുതല്‍ തൂത ജംഗ്ഷന്‍ വരെയുള്ള 36.8 കിലോമീറ്റര്‍ റോഡ് 18 മാസം കൊണ്ട് പൂര്‍ത്തിയാക്കും. റോഡുകളുടെ അഞ്ചുവര്‍ഷത്തെ അറ്റകുറ്റപ്പണികളും നിര്‍മാണം നടത്തുന്ന കെ.എം.സി കണ്‍സ്ട്രക്ഷന്‍സ് നടപ്പിലാക്കും. പ്രളയഭീഷണിയുള്ള റോഡെന്ന നിലയിലാണ് പാലക്കാട്-പെരിന്തല്‍മണ്ണ റോഡിനെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ജില്ലയിലെ അട്ടപ്പാടി താവളം- മുള്ളി റോഡ് നിര്‍മാണവും വൈകാതെ ആരംഭിക്കും.

പ്രളയത്തില്‍ തകര്‍ന്ന 11000 കിലോമീറ്റര്‍ റോഡ്, നൂറിലധികം പാലങ്ങള്‍ എന്നിവ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ച് ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. 1783 കോടി പ്രളയകാലത്തില്‍ തകര്‍ന്ന റോഡുകളുടെ ഉപരിതലം നവീകരിക്കാന്‍ ചെലവഴിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം 5000 റോഡുകളുടെ പുനര്‍നിര്‍മാണമാണ് നടക്കുന്നത്. കൂടാതെ നബാര്‍ഡ് സഹായത്തോടെ 950 കോടിയുടെ റോഡ് നവീകരണവും കിഫ്ബി ഫണ്ടില്‍നിന്നും 14700 കോടിയുടെ റോഡ് നവീകരണവും അടിസ്ഥാന സൗകര്യ വികസനവും നടപ്പിലാക്കുന്നുണ്ട്. ഇത്തരത്തില്‍ പ്രതിസന്ധിയുടെ കാലഘട്ടത്തിലും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അലംഭാവം ഇല്ലാതെ പൊതുമരാമത്ത് രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പരിപാടിയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ അധ്യക്ഷനായി. എം.എല്‍.എമാരായ കെ.വി വിജയദാസ്, പി.കെ ശശി, പി. ഉണ്ണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. പി ബിന്ദു, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരവിന്ദാക്ഷന്‍ മാസ്റ്റര്‍, കോങ്ങാട്, മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

'പുതിയ കാലം പുതിയ നിര്‍മ്മാണം' ആശയത്തില്‍ ഊന്നിയുള്ള പുനരുദ്ധാരണ പ്രവൃത്തികള്‍

പ്രളയത്തില്‍ തകര്‍ന്നുപോയ റോഡുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിനായി രൂപം കൊടുത്തിട്ടുള്ള റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിലുള്‍പ്പെടുത്തി 'പുതിയ കാലം പുതിയ നിര്‍മ്മാണം' എന്ന ആശയത്തില്‍ ഊന്നിയാണ് ജില്ലയിലെ മലമ്പുഴ, കോങ്ങാട്,  ഒറ്റപ്പാലം,  ഷൊര്‍ണൂര്‍ നിയോജക മണ്ഡലങ്ങളുടെ കടന്നുപോകുന്ന പാലക്കാട് പെരിന്തല്‍മണ്ണ സംസ്ഥാനപാതയുടെ മുണ്ടൂര്‍ ജങ്ക്ഷന്‍ മുതല്‍ തൂത ജംഗ്ഷന്‍ വരെയുള്ള റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ നടപ്പിലാക്കുന്നത്.

കെ.എസ്.റ്റി.പി ( കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്ട്) വഴി നടപ്പാക്കുന്ന പദ്ധതിക്കായി 360.35 കോടിയുടെ സാങ്കേതിക അനുമതിയാണ് ലഭിച്ചിരിക്കുന്നത്.  ഹൈദരാബാദ് ആസ്ഥാനമായ കെഎംസി കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡ് എന്ന കമ്പനിയാണ് നിര്‍മ്മാണം ഏറ്റെടുത്ത് നടപ്പിലാക്കുന്നത്.

റോഡ് സുരക്ഷയും പ്രകൃതിക്ഷോഭങ്ങളുടെ അതിജീവനത്തിനും പരിഗണന നല്‍കുന്ന നൂതനവും സാങ്കേതികത്തികവുള്ളതുമായ നിര്‍മാണ രീതിയാണ് ഇവിടെ സ്വീകരിക്കുന്നത്. നിലവിലുള്ള രണ്ടുവരി പാതയെ നാലുവരിപാതയാക്കി നവീകരിക്കുകയും നിലവിലുള്ള അഞ്ച് പാലങ്ങളില്‍ 2 എണ്ണം വീതി കൂട്ടുകയും ഒന്ന് പുതുക്കി പണിയുകയും ഒരു പാലത്തിന് സമാന്തരമായി മറ്റൊരി പാലം നിര്‍മ്മിക്കുകയും ചെയ്യും. കൂടാതെ സംരക്ഷണഭിത്തി, കലുങ്കുകള്‍,  ഡ്രെയിനേജ്,  നടപ്പാത,  ഹാന്‍ഡ്റൈയില്‍,  ക്രാഷ് ബാരിയര്‍,  ബസ് ബേ,  ബസ് ഷെല്‍ട്ടര്‍ എന്നിവ നിര്‍മ്മിക്കും. ജംഗ്ഷനുകളുടെ നവീകരണം, റോഡ് മാര്‍ക്കിങ്ങ്,  ദിശാ  സൂചന ബോര്‍ഡുകള്‍,  വേഗത നിയന്ത്രണ സംവിധാനങ്ങള്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.