ശക്തന്‍ മാര്‍ക്കറ്റ്: സുരക്ഷാ കമീകരണങ്ങള്‍ വിലയിരുത്തി

post

തൃശൂര്‍: ഓണത്തോടനുബന്ധിച്ച് ശക്തന്‍ മാര്‍ക്കറ്റില്‍ സുരക്ഷാ കമീകരണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജന്‍, ജില്ലാ കളക്ടര്‍ എസ് ഷാനവാസ് എന്നിവര്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ചു. കച്ചവടക്കാര്‍ക്കും ജനങ്ങള്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിച്ച് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കും. മാര്‍ക്കറ്റില്‍ എത്തുന്ന വാഹനങ്ങള്‍ അണുനശീകരണം നടത്തി ടോക്കണ്‍ വാങ്ങി പ്രവേശിക്കും. കടകളും തൊഴിലാളികളും രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രവര്‍ത്തിക്കും. 

ഓരോ ബാച്ചും ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും കടകളില്‍ പരമാവധി മൂന്ന് ജീവനക്കാര്‍ മാത്രം ജോലി ചെയ്യും. എല്ലാ കടകളിലും സാനിറ്റൈസര്‍, മാസ്‌ക്, ഗ്ലൗസ് എന്നിവ ഉറപ്പ് വരുത്തും. പ്രോട്ടോകോള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഞായറാഴ്ചകളില്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കില്ല. ക്വാറന്റൈനില്‍ പോയ മുഴുവന്‍ തൊഴിലാളികളും കാലാവധി പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. മാര്‍ക്കറ്റിലെ കച്ചവടക്കാരുടെയും തൊഴിലാളികളുടെയും കോവിഡ് പരിശോധന പൂര്‍ത്തീകരിക്കും. ലോറികള്‍ രാവിലെ ചരക്കിറക്കി മാര്‍ക്കറ്റില്‍ നിന്നും മടങ്ങും. തൊഴിലാളികള്‍ക്ക് ഫോട്ടോ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കും. ചെറുകിട കച്ചവടക്കാര്‍ക്ക് സാധനങ്ങള്‍ വാങ്ങാന്‍ നടപ്പിലാക്കിയ ഒറ്റ, ഇരട്ട നമ്പര്‍ സമ്പ്രദായം തുടരും. എന്‍ട്രി പോയിന്റില്‍ തെര്‍മ്മല്‍ സ്‌ക്രീനിങ് നടത്തി തൊഴിലാളികളെയും മറ്റുള്ളവരെയും പരിശോധിച്ചതിന് ശേഷം മാത്രമേ മാര്‍ക്കറ്റില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ എന്നും കളക്ടര്‍ അറിയിച്ചു. കോര്‍പ്പറേഷന്‍ സെക്രട്ടറി വിനു സി കുഞ്ഞപ്പന്‍ സന്നിഹിതനായിരുന്നു.