വലിയതുറ കടൽപ്പാലവും തുറമുഖ ഭൂമിയും സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കാൻ പദ്ധതി നിർദേശം ക്ഷണിച്ചു

post

തിരുവനന്തപുരം വലിയതുറയിലെ  കടൽപ്പാലം, തുറമുഖ വകുപ്പിന്റെ ആസ്ഥാന മന്ദിരം, ക്വാർട്ടേഴ്സ്, വെയർഹൗസ് കെട്ടിടം എന്നിവ സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കാൻ   ഉതകുന്ന നിർദേശങ്ങൾക്കായി   താല്പര്യപത്രം ക്ഷണിച്ച്  കേരള മാരിടൈം ബോർഡ്. നവംബർ 10 നകം താല്പര്യപത്രം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.kmb.gov.in .

മാരിടൈം ടൂറിസം, ലോജിസ്റ്റിക്‌സ്, ഇൻഡസ്ട്രി ഇവയിൽ ഏതെങ്കിലും പദ്ധതിയുമായി സ്വകാര്യ സംരംഭകർക്ക് മുന്നോട്ട് വരാവുന്നതാണ്. കെട്ടിടങ്ങൾ വെവ്വേറെയായോ ഒരുമിച്ചോ ഉള്ള പദ്ധതി നിർദേശം സമർപ്പിക്കാൻ അവസരമുണ്ട് . ഇതുവഴി ലഭിക്കുന്ന നിർദേശങ്ങൾ കൂടി കണക്കിലെടുത്താകും പദ്ധതി തയ്യറാക്കി ടെണ്ടർ നടപടികളിലേക്ക് കടക്കുക.

അന്തരാഷ്ട്ര വിമാനത്താവളത്തിനും വിഴിഞ്ഞം തുറമുഖത്തിനും ഇടയിലുള്ള സ്ഥലമെന്ന നിലയിൽ സ്വകാര്യ സംരംഭകർക്ക് നിക്ഷേപം നടത്തുവാൻ ലഭിക്കുന്ന സുവർണാവസരമാണ്. വലിയതുറയിലായിരുന്നു നേരത്തെ തുറമുഖ വകുപ്പിന്റെ ആസ്ഥാനം നിലനിന്നിരുന്നത്. എന്നാൽ കടലിനോട് ചേർന്നുള്ള കാലാവസ്ഥയും ഓഖി ദുരന്തത്തെയും തുടർന്ന് കെട്ടിടം ഉപയോഗ ശൂന്യമായതിനാൽ ഇപ്പോൾ ശാസ്തമംഗലത്ത് വാടക കെട്ടിടത്തിലാണ് ആസ്ഥാന മന്ദിരം പ്രവർത്തിക്കുന്നത്. ഇവിടെ വീണ്ടും ഓഫിസ് കെട്ടിടമാക്കുന്നത് പ്രയോഗികമല്ലായെന്ന കണ്ടെത്തലിനെത്തുടർന്നാണ് ഈ തുറമുഖ ഭൂമി വാണിജ്യപരമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുവാൻ തീരുമാനം കൈക്കൊണ്ടത്.

        വിഴിഞ്ഞം തുറമുഖം പ്രവർത്തികമായതോടെ ഇവിടെ ലോജിസ്റ്റിക്‌സ്, ടൂറിസം വ്യവസായത്തിന് വലിയ സാധ്യതകളാണ് തുറന്നിട്ടത്. കമലേശ്വരത്ത് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൽ നിന്നും ലഭ്യമായ സ്ഥലത്ത് പുതിയ ആസ്ഥാന മന്ദിരം നിർമ്മിക്കുവാനുള്ള ബോർഡ് തീരുമാനം അനുസരിച്ചുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്.