71-ാമത് നെഹ്‌റുട്രോഫി വള്ളംകളി ഓഗസ്റ്റ് 30ന്

post

71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി 2025 ഓഗസ്റ്റ് 30-ന് പുന്നമടക്കായലിൽ നടത്താൻ നെഹ്റുട്രോഫി എക് സിക്യൂട്ടീവ് കമ്മറ്റിയും ജനറൽ ബോഡി യോഗവും തീരുമാനിച്ചു. നെഹ്‌റു ട്രോഫി വള്ളംകളിയുടെ തീയതി സംബന്ധിച്ച് എക്‌സിക്യൂട്ടീവ് കമ്മിറ്റി എടുത്ത തീരുമാനത്തിന് സർക്കാർ അംഗീകാരം നൽകിയതായി എൻ.ടി.ബി.ആർ സൊസൈറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ അലക്സ് വർഗീസ് അറിയിച്ചു.

70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ കണക്കുകളും ഓഡിറ്റ് റിപ്പോർട്ടും യോഗത്തിൽ സബ് കളക്ടർ സമീർ കിഷൻ അവതരിപ്പിച്ചു.2,51,18,725.20 രൂപ വരവും 2,85,39,328.14 രൂപ ചെലവും വരുന്ന വരവ് ചെലവ് കണക്ക് എക്സിക്യൂട്ടീവ് കമ്മറ്റി അംഗീകരിച്ചു. ഓഡിറ്റിന് ശേഷമുള്ള കണക്കാണ് യോഗം അംഗീകരിച്ചത്. 34,20,603 രൂപ അധികമായി ചെലവഴിക്കേണ്ടിവന്നു. ചൂരൽ മല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അവസാന നിമിഷം വള്ളം കളി മാറ്റിവയ്ക്കേണ്ടിവന്നത് അധികചെല വിനിടയാക്കിയതായി ചെയർമാൻ പറഞ്ഞു. മെയിൻ്റനൻസ് ഗ്രാൻ്റും പ്രൈസ് മണിയും 2023 ലെ സിബിഎല്ലിൽ നിന്ന് രണ്ട് വള്ളങ്ങൾക്ക് നൽകാനുള്ള ബോണസും കൂടി നൽകണമെന്നും ഇത് കണക്കിൽ ഉൾപ്പെടുത്തണമെന്നുമുള്ള യോഗത്തിലെ നിർദേശം അംഗീകരിച്ചു. പങ്കെടുത്ത വള്ളങ്ങൾക്കുള്ള ബോണസ് പൂർണമായും നൽകി. ബോണസ് നൽകുന്നതിനായി 13,330,000 രൂപയും ഇൻഫ്രാസ്ട്രക്ചർ കമ്മറ്റിയുടെ 71,77,842 രൂപയും ചെലവിൽ ഉൾപ്പെടുന്നു.

പി.പി.ചിത്തരജ്ഞൻ എം..എൽ.എ യോഗത്തിൽ സന്നിഹിതനായി. തോമസ് കെ.തോമസ് എം.എൽ.എ ഓൺലൈനിൽ പങ്കെടുത്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് യോഗം ചേർന്നത്.

സ്റ്റാർട്ടിങ്, ഫിനിഷിങ് സംവിധാനം കമ്മറ്റി ചർച്ച ചെയ്തു

സ്റ്റാർട്ടിങ്, ഫിനിഷിങ് സംവിധാനത്തിൻ്റെ പ്രവർത്തനം കുറ്റമറ്റതാക്കി അപാകതകൾ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങളും എക്സിക്യൂട്ടീവ് യോഗത്തിൽ അവതരിപ്പിച്ചു. ഇതിന്റെ ഭാഗമായി സാങ്കേതിക വിദഗ്ധർ ഡെമോ യോഗത്തിൽ അവതരിപ്പിച്ചു.

അർജുന അവാർഡ് ജേതാവ് ക്യാപ്റ്റൻ സജി തോമസ് സായി പ്രതിനിധിയായി ഫിനിഷിങ് കുറ്റമറ്റതാക്കുന്നതിനുള്ള നിർദേശങ്ങൾ അവതരിപ്പിച്ചു. യുവ ശാസ്ത്രഞ്ജൻ ഋഷികേഷ് മെക്കാനിക്കൽ സ്റ്റാർട്ടിങ് സംവിധാനത്തിൻ്റെ പ്രവർത്തനം വിശദീകരിച്ചു. മയൂരം ക്രൂയിസ് അധികൃതർ സ്റ്റാർട്ടിങ്, ഫിനിഷിങ് സംവിധാനങ്ങൾ കുറ്റമറ്റതാക്കുന്നതിനുള്ള ഇലക്ട്രോമാഗ്നറ്റിക് സംവിധാനവും അവതരിപ്പിച്ചു.

മത്സരത്തിന്റെ നിബന്ധനകൾ പരിഷ്കരിക്കുന്ന കാര്യവും എക്സിക്യൂട്ടീവ് കമ്മറ്റി പരിഗണിച്ചു. വിജയിയെ നിശ്ചയിക്കുന്നതിന് ഫിനിഷിങ്ങിന് പോൾ കടക്കണമെന്ന നിബന്ധന മാറ്റി പോളിൽ ടച്ച് ചെയ്താൽ മതിയെന്ന നിർദ്ദേശം യോഗത്തിൽ ഉയർന്നു. കൂടാതെ എല്ലാവർക്കും ഒരേ തരത്തിലുള്ള തുഴ എന്ന നിർദ്ദേശവും പരിഗണിച്ചു.യോഗം പരിഗണിച്ച നിർദ്ദേശങ്ങൾ പരിശോധിന് റിപ്പോർട്ട് സമർപ്പിക്കുന്നതിന് പ്രത്യേക കമ്മറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. ഇവർ സമർപ്പിക്കുന്ന റിപ്പോർട്ട് പരിഗണിച്ച് തുടർ നടപടി സ്വീകരിക്കും.

യോഗത്തിൽ ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ, നഗരസഭാ ചെയർപേഴ്‌സൺ കെ.കെ. ജയമ്മ, എ.ഡി.എം. ആശ സി. എബ്രഹാം, മുൻ എം.എൽ.എമാരായ സി.കെ. സദാശിവൻ, കെ.കെ. ഷാജു, ആർ.കെ. കുറുപ്പ്, ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിനു ബേബി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.