തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ഓട്ടോമേറ്റഡ് ന്യൂക്ലിക് ആസിഡ് എക്‌സ്ട്രാക്ഷന്‍ സിസ്റ്റം ഉദ്ഘാടനം ചെയ്തു

post

10 ഐ.സി.യു. കോട്ടുകള്‍ സമര്‍പ്പിച്ചു

തൃശൂര്‍ : ഗവ. മെഡിക്കല്‍ കോളേജിലെ വൈറോളജി ലാബില്‍ കോവിഡ് പരിശോധനയ്ക്കായുള്ള ഓട്ടോമേറ്റഡ് ന്യൂക്ലിക് ആസിഡ് എക്‌സ്ട്രാക്ഷന്‍ സിസ്റ്റം ടി.എന്‍. പ്രതാപന്‍ എം.പി ഉദ്ഘാടനം ചെയ്തു. രമ്യ ഹരിദാസ് എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 40 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ പരിശോധനാ സംവിധാനം ഒരുക്കിയത്. ജര്‍മനിയില്‍ നിന്നാണ് പരിശോധനാ യന്ത്രം വാങ്ങിയത്. കോവിഡിന് പുറമെ വൈറസ് സംബന്ധമായ എല്ലാ രോഗങ്ങള്‍ക്കും ഈ യന്ത്രത്തിലൂടെ രോഗ നിര്‍ണയം നടത്താം.

കോവിഡ് പരിശോധനാ ഫലത്തിനായി ആറ് മണിക്കൂര്‍ വേണ്ടിവരുന്നിടത്ത് ഇനി മുതല്‍ മൂന്ന് മണിക്കൂര്‍ മതിയാകും. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ പേര്‍ക്ക് രോഗപരിശോധന നടത്താം എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. 24 സാമ്പിളുകള്‍ ഒരേ സമയം പരിശോധിക്കാന്‍ ഈ യന്ത്രത്തിലൂടെ കഴിയും.

ഇതോടൊപ്പം പി എം ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ ഐ.സി.യുകളിലേക്ക് നല്‍കിയ പ്രത്യേകതരം കട്ടിലുകളായ 10 ഐസിയു കോട്ടുകളുടെ സമര്‍പ്പണവും ടി.എന്‍. പ്രതാപന്‍ എം.പി നിര്‍വ്വഹിച്ചു. കോവിഡ് രോഗികള്‍ക്ക് മാത്രമായി 9, 10, 11 വാര്‍ഡുകളിലുള്ള ഐസൊലേഷന്‍ ഐസിയുവിലേക്ക് ടി.എന്‍. പ്രതാപന്‍ മുന്‍കൈയെടുത്താണ് ഒരു ലക്ഷം രൂപ വീതം വിലവരുന്ന ഐ.സി.യു കോട്ടുകള്‍ നല്‍കിയത്. ടി.എന്‍ പ്രതാപന്റെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 25 ലക്ഷം രൂപ ചെലവ് ചെയ്തു നിര്‍മ്മിച്ചതാണ് ഐസോലേഷന്‍ ഐ.സി.യു.

ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് അധ്യക്ഷത വഹിച്ചു. രമ്യ ഹരിദാസ് എം.പി, അനില്‍ അക്കര എം.എല്‍.എ, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം.എ ആന്‍ഡ്രൂസ് എന്നിവര്‍ സംസാരിച്ചു.