വാളയാര്‍ അതിര്‍ത്തിയിലൂടെ നിയന്ത്രണങ്ങളില്ലാത്ത കടന്നുവരവ് പ്രോത്സാഹിപ്പിക്കരുത്: മന്ത്രി എ.കെ ബാലന്‍

post

പാലക്കാട്: വാളയാര്‍ അതിര്‍ത്തിയില്‍ നിയന്ത്രണങ്ങളില്ലാത്ത കടന്നുവരവ് പ്രോത്സാഹിപ്പിക്കുന്ന സമീപനം ജനപ്രതിനിധികള്‍ സ്വീകരിക്കരുതെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-  പിന്നാക്കക്ഷേമ-നിയമ-സാംസ്‌കാരിക-പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ ബാലന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കോവിഡ്  പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്  ഉദ്യോഗസ്ഥരേയും  ജനപ്രതിനിധികളേയും ഉള്‍ക്കൊള്ളിച്ചുള്ള അവലോകന യോഗത്തിനുശേഷം  ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയോടൊപ്പം   കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.  സംസ്ഥാന സര്‍ക്കാരിന്റെ  നേതൃത്വത്തില്‍ കോവിഡ് രോഗവ്യാപനം തടയാനായി നടത്തുന്ന കഠിന ശ്രമങ്ങള്‍ മനസ്സിലാക്കണം.  രോഗവ്യാപനം തടയാനുള്ള സംസ്ഥാന സര്‍ക്കാര്‍, ആരോഗ്യ വകുപ്പ് എന്നിവയുടെ ശ്രമങ്ങളെ അട്ടിമറിക്കാനുള്ള  ബോധപൂര്‍വ്വമായ നീക്കങ്ങള്‍ അനുവദിക്കില്ല.  അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് അതിര്‍ത്തി മുഖേനയെത്തുന്നവരെ മുഴുവന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ശേഷം മാത്രമേ ചെക്ക്പോസ്റ്റ് വഴി പ്രവേശിപ്പിക്കാന്‍ കഴിയൂ. പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ക്ക് ശേഷം മാത്രമേ പാസ് അനുവദിക്കാനാവൂ. കേരളത്തിന്റെ അതിര്‍ത്തി സംസ്ഥാനമായ തമിഴ്നാട് രാജ്യത്ത് തന്നെ സമൂഹ വ്യാപനത്തില്‍ നാലാം സ്ഥാനത്താണ്. തമിഴ്നാട്ടില്‍ പോസിറ്റീവ് കേസുകളുടെ എണ്ണവും മരണവും ദിനംപ്രതി വര്‍ധിക്കുന്നുണ്ട്. ഇത്തരം റെഡ് സോണ്‍, ഹോട്ട്സ്പോട്ട് പ്രദേശങ്ങളില്‍ നിന്ന് വരുന്നവരെ ക്വാറന്റൈന്‍  ചെയ്യുന്നതടക്കമുള്ള സൗകര്യങ്ങളൊരുക്കിയതിനുശേഷം മാത്രമേ പാസ് അനുവദിക്കാനാവൂം. ഇത്തരം പരിമിതി മനസ്സിലാക്കി രോഗവ്യാപനം തടയാനുള്ള  ഫലപ്രദമായ സംവിധാനങ്ങളെ അലങ്കോലപ്പെടുത്താന്‍ ആരും ശ്രമിക്കരുതെന്ന് മന്ത്രി ഓര്‍മിപ്പിച്ചു. ലോകത്തിനു മുഴുവന്‍ മാതൃകയായി കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മുന്നേറുന്ന ഈ സാഹചര്യത്തില്‍ ഇതിനെ അംഗീകരിക്കാനും സഹകരിക്കാനും എല്ലാവര്‍ക്കും കഴിയണമെന്നും മന്ത്രി പറഞ്ഞു.  പാലക്കാട് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ മന്ത്രിമാരായ എ.കെ ബാലന്‍, കെ.കൃഷ്ണന്‍കുട്ടി, ജില്ലാ കലക്ടര്‍ ഡി.ബാലമുരളി, ജില്ലാ പോലീസ് മേധാവി ജി.ശിവ വിക്രം, എ.ഡി.എം ടി.വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

സമൂഹ വ്യാപനം ഉണ്ടായാല്‍ നേരിടാന്‍ 4700 കിടക്കകള്‍ സജ്ജം

 പ്രവാസികളുടെയും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെയും വരവിനുശേഷം സമൂഹ വ്യാപനമുണ്ടായാല്‍ നേരിടാന്‍ ജില്ലയില്‍ ഫസ്റ്റ് ലൈന്‍ കെയര്‍ സെന്ററില്‍ 4700 കിടക്കകള്‍ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.


പാലക്കാട്  മെഡിക്കല്‍ കോളേജില്‍ ടെസ്റ്റ് യൂണിറ്റിന് 30 ലക്ഷം, ഒരു ദിവസത്തില്‍ 200 ടെസ്റ്റുകള്‍ നടത്താം

ആര്‍.ടി.പി.സി.ആര്‍ പരിശോധന സംവിധാനത്തിനായി  പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പിന് കീഴിലുള്ള പാലക്കാട് മെഡിക്കല്‍ കോളേജിന് വകുപ്പില്‍ നിന്ന് 30 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ദിനംപ്രതി 200 ടെസ്റ്റുകള്‍  നടത്താനാവും. നിലവില്‍ ദിനംപ്രതി 80 സാമ്പിളുകളാണ് പരിശോധനക്കായ് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് അയക്കുന്നത്.  ടെസ്റ്റിംഗ് യൂണിറ്റിനുള്ള അനുമതിക്കായി  ഐ.സി.എം.ആര്‍ നു  അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ചരക്ക് വാഹനങ്ങളുടെ കടന്നുവരവ് ജാഗ്രതയോടെ കാണണം

അന്യസംസ്ഥാനത്തു നിന്നെത്തുന്നവര്‍ക്കു പുറമേ ചരക്ക് വാഹനങ്ങളുടെ കടന്നുവരവും ജാഗ്രതയോടെ കാണണമെന്ന് മന്ത്രി ഓര്‍മിപ്പിച്ചു. ലോക്ക്  ഡൗണ്‍ തുടങ്ങിയതിനുശേഷം 4550 ചരക്ക് വാഹനങ്ങളാണ് വാളയാര്‍ അതിര്‍ത്തി കടന്ന് എത്തിയിട്ടുള്ളത്.