കുരുന്നുകളുടെ ആരോഗ്യത്തിന് കരുതൽ: 'ബാല്യസ്പന്ദനം' കോഴിക്കോട് ജില്ലയിൽ തുടക്കമായി

post

അങ്കണവാടി കുട്ടികള്‍ക്കുള്ള ത്രൈമാസ ആരോഗ്യ പരിശോധന പദ്ധതിയായ 'ബാല്യസ്പന്ദനം' പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ നവചേതന അങ്കണവാടിയില്‍ ജില്ലാ കലക്ടര്‍ എം.എസ്. മാധവിക്കുട്ടി നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.ടി സരിതകുമാരി അധ്യക്ഷയായി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി.കെ അഫ്‌സല്‍ മുഖ്യപ്രഭാഷണം നടത്തി.


ജില്ലാ ആര്‍സിഎച്ച് ഓഫിസര്‍ ഡോ. നവ്യ ജെ തൈക്കാട്ടില്‍ പദ്ധതി വിശദീകരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ.സി.ശോഭിത, ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫിസര്‍ പി.പി. അനിത, ടെക്‌നിക്കല്‍ അസിസ്റ്റന്റ് സി. രാജന്‍, ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫിസര്‍ ഡോ. എല്‍. ഭവില, സിഡിപിഒ തങ്കമണി, എംസിഎച്ച് ഓഫിസര്‍ ഖൈറുന്നിസ, ഡിപിഎച്ച്എന്‍ ജമീല, സിവില്‍ സ്റ്റേഷന്‍ യുപി സ്‌കൂള്‍ പ്രധാന അധ്യാപിക ഷോളി, ജില്ലാ ആര്‍ബിഎസ്കെ കോഓർഡിനേറ്റര്‍ വി.എം. മഞ്ജു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് അങ്കണവാടി കുട്ടികള്‍ക്കായുള്ള സ്‌ക്രീനിങ് നടന്നു.


എല്ലാ അങ്കണവാടികളിലും മൂന്ന് മാസത്തിലൊരിക്കല്‍ മൂന്ന് മുതല്‍ ആറ് വയസ്സ് വരെയുള്ള കുട്ടികളുടെ ആരോഗ്യപരിശോധന നടത്തി കുഞ്ഞുങ്ങളുടെ വികാസവും വളര്‍ച്ചയും ഉറപ്പാക്കുക, തുടര്‍പരിശോധനകളും ചികിത്സയും ഒരുക്കുക എന്നിവയാണ് ബാല്യസ്പന്ദനം പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യവകുപ്പും വനിത-ശിശു വികസന വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലയിലെ 1,108 അങ്കണവാടികളിലെ 9,026 കുട്ടികളെ പരിശോധിച്ചു.